‘ഹലാൽ മാംസം വിൽക്കുന്നു’; ബംഗാളിൽ റസ്റ്റോറന്റിന് മുന്നിൽ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ, സംഘർഷാവസ്ഥ
text_fieldsകൊൽക്കത്ത ഭട്ജംഗ്‌ലയിലെ റസ്റ്റോറന്റിന് മുന്നിൽ പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തകർ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ ഹലാൽ മാംസം മാത്രമാണ് വിൽക്കുന്നതെന്നാരോപിച്ച് റസ്റ്റോറന്റിന് മുന്നിൽ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. ദേശീയപാത 12ന് സമീപം ഭട്ജംഗ്‌ലയിൽ പ്രവർത്തിക്കുന്ന മദേഴ്സ് ഹട്ട് റസ്റ്റോറന്റിലാണ് സംഭവം. രണ്ട് മണിക്കൂറിലധികം പ്രതിഷേധം തുടർന്നു.
ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പ്രവർത്തകർ റസ്റ്റോറന്റിലെത്തി, ജീവനക്കാരോട് വിളമ്പുന്ന മാംസഭക്ഷണത്തെക്കുറിച്ച് ചോദിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. ജട്ക മാംസം (അറുക്കാതെ കൊല്ലുന്ന മൃഗത്തിൽ നിന്നുള്ള മാംസം) വിൽക്കുന്നുണ്ടോയെന്നും പ്രതിഷേധക്കാർ ചോദിച്ചു. ലഭ്യമല്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ വാക്കേറ്റമുണ്ടായി.
റസ്റ്റാറന്റിൽ എത്തുന്ന ഹിന്ദുക്കളോട് ഹലാൽ മാംസമാണെന്ന കാര്യം പറയാതെയാണ് നൽകുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. ഹലാൽ മാംസമാണ് വിൽക്കുന്നതെന്ന് മെനുവിൽ വ്യക്തമായി രേഖപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
റസ്റ്റോറന്റ് ജീവനക്കാർ മാംസം വാങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ചെങ്കിലും പ്രതിഷേധക്കാർ അത് അംഗീകരിച്ചില്ലെന്നാണ് വിവരം. ജട്ക മാംസം എന്തുകൊണ്ട് വിൽക്കുന്നില്ലെന്ന ചോദ്യവും ഉയർന്നു. ജട്ക മാംസം ആവശ്യപ്പെടുന്നവർക്ക് അതിനുള്ള സൗകര്യം ഒരുക്കണമെന്ന് ബി.ജെ.പി പ്രവർത്തകൻ ഉദയ് രാജ്നാഥ് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് കൃഷ്ണനഗർ കോട്വാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തി ഇരുവിഭാഗവുമായി സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്.
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം, കഴിഞ്ഞ ജൂണിൽ കൊൽക്കത്തയിലെ ജാദവ്പൂരിൽ മാംസം വിൽക്കുന്ന മുസ്‍ലിം കച്ചവടക്കാരെ ബജ്‌റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കച്ചവടം നിർത്തുകയോ അല്ലെങ്കിൽ ഉടൻ സ്ഥലംമാറ്റുകയോ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ, ബജ്‌റംഗ്ദൾ പ്രവർത്തകൻ കർശന മുന്നറിയിപ്പുകൾ നൽകുന്നുമുണ്ട്.
തൃണമൂൽ കോൺഗ്രസിന്റെ കാലം കഴിഞ്ഞു എന്നും ഹലാൽ വിൽക്കുന്നത് നിർത്തി എത്രയും വേഗം സ്ഥലംവിടുകയെന്നുമാണ് ഭീഷണി. കൂടുതൽ മുസ്‍ലിംകൾ താമസിക്കുന്ന മല്ലിക്പൂർ പോലുള്ള പ്രദേശങ്ങളിലേക്ക് മാറാനാണ് ബജ്‌റംഗ്ദൾ പ്രവർത്തകൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

