അടയ്ക്ക കർഷകരെ ബാധിക്കുമെന്ന്; പാൻ മസാല നിരോധനത്തിനെതിരെ ബിജെപി ബന്ദ്
text_fieldsബംഗളുരു: കർണാടക സർക്കാരിന്റെ ഗുട്ക, പാൻ മസാല നിരോധന നീക്കത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ബിജെപി. നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കർഷക മോർച്ചയുടെ നേതൃത്വത്തിൽ ദാവൺഗെരെയിൽ സമ്പൂർണ ബന്ദ് ആചരിക്കുകയും പ്രധാന റോഡുകളിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. മുൻ മന്ത്രിയും ബിജെപി നേതാവുമായ എം.പി. രേണുകാചാര്യ, മുൻ എംഎൽഎ ബസവരാജ് നായിക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം അരങ്ങേറിയത്. ജയദേവ സർക്കിളിൽ ടയർ കത്തിച്ചുള്ള പ്രതിഷേധം അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് സബ് ഇൻസ്പെക്ടറുടെ ഷൂസിന് തീപിടിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
സംസ്ഥാനത്ത് ഗുട്കയും പാൻ മസാലയും നിരോധിക്കാനുള്ള നീക്കം അടയ്ക്ക കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നാണ് ബിജെപിയുടെ പ്രധാന വാദം. നിരോധന ചർച്ചകൾ സജീവമായതോടെ അടയ്ക്ക വിലയിൽ ക്വിന്റലിന് 5,000 മുതൽ 6,000 രൂപ വരെ കുത്തനെ ഇടിവുണ്ടായെന്നും കർഷകരിൽ നിന്ന് വിളകൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ഈ നിരോധന തീരുമാനം പിൻവലിക്കണമെന്നാണ് ഇവരുടെ മുഖ്യ ആവശ്യം.
ലഹരി ഉൽപ്പന്നങ്ങൾക്കെതിരെയുള്ള സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ ഒരു രാഷ്ട്രീയ പാർട്ടി പരസ്യമായി ബന്ദും തെരുവ് പ്രക്ഷോഭവും സംഘടിപ്പിക്കുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഗുട്ക നിരോധനം പിൻവലിക്കുന്നതിനൊപ്പം തുങ്ക-ഭദ്ര പദ്ധതിയിൽ നിന്നുള്ള ജലവിതരണ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ബിജെപി പ്രവർത്തകർ വാഹനങ്ങൾ തടയുകയും ബലമായി കടകൾ അടപ്പിക്കുകയും ചെയ്തതോടെ ദാവൺഗെരെയിൽ പൊതുജീവിതം പൂർണ്ണമായും സ്തംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

