ബി.ജെ.പി എം.എൽ.എയുടെ മകളെയും ചതിച്ചു, വിവാഹം കഴിച്ച് പറ്റിച്ചത് 25 സ്ത്രീകളെ; പ്രതികൾ അറസ്റ്റിൽ
text_fieldsബി.ജെ.പി എം.എൽ.എ ജ്ഞാൻ തിവാരിയും മകളും
സീതാപൂർ (ഉത്തർപ്രദേശ്): വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ച് മകളെ വിവാഹം കഴിച്ചെന്ന പരാതിയുമായി ഉത്തർപ്രദേശ് ബി.ജെ.പി എം.എൽ.എ. സീതാപൂർ ജില്ലയിലെ സെവത മണ്ഡലത്തിലെ എം.എൽ.എയായ ജ്ഞാൻ തിവാരിയാണ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി വ്യാജ വിലാസങ്ങളും പേരുകളും ഉപയോഗിച്ച് ഏകദേശം 25 സ്ത്രീകളെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ സംഘമാണ് ഇതിന് പിന്നിലെന്ന് എം.എൽ.എ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും മുഖ്യപ്രതിയായ പ്രഖർ ത്രിവേദിയെയും പിതാവ് അനുജ് ത്രിവേദിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
2024ലാണ് എം.എൽ.എയുടെ മകളും അനുജ് ത്രിവേദിയുടെ മകൻ പ്രഖർ ത്രിവേദിയും തമ്മിലുള്ള വിവാഹം നടന്നത്. മുംബൈ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരുന്ന പ്രമുഖനാണ് അനുജ് ത്രിവേദിയുടെ കുടുംബമെന്നാണ് വിവാഹത്തിന് മുമ്പ് ഇവർ എം.എൽ.എയോട് പറഞ്ഞത്. കുടുംബത്തിന്റെ ക്രിമിനൽ പശ്ചാത്തലവും മുൻകാല കേസുകളും പൂർണമായും മറച്ചുവെച്ചായിരുന്നു ഈ കബളിപ്പിക്കൽ. പ്രദേശത്തെ സ്വാധീനമുള്ള ചില വ്യക്തികളിൽ നിന്ന് അനുകൂലമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് എം.എൽ.എ ഈ ബന്ധത്തിന് സമ്മതിച്ചത്.
എന്നാൽ, വിവാഹം കഴിഞ്ഞ് രണ്ടര വർഷത്തോളം പിന്നിട്ടപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഉറവിടങ്ങളിലൂടെയും പ്രഖർ ത്രിവേദിയുടെ തട്ടിപ്പുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ വ്യാജ ഐഡികൾ ഉപയോഗിച്ച് പ്രഖർ നിരവധി സ്ത്രീകളെ വഞ്ചിക്കുകയും കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ഏകദേശം 25ഓളം വിവാഹങ്ങൾ ഇയാൾ സമാനമായ രീതിയിൽ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മകൾക്കൊപ്പം സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ജ്ഞാൻ തിവാരി സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. തന്റെ കുടുംബം കബളിപ്പിക്കപ്പെട്ടുവെന്നും പ്രതികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ പ്രതികളുമായുള്ള എല്ലാ ബന്ധങ്ങളും പൂർണമായി വിച്ഛേദിച്ചതായും മകളെ സുരക്ഷിതമായി സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതായും എം.എൽ.എ വ്യക്തമാക്കി. ഈ സംഭവം തന്റെ കുടുംബത്തിന് വലിയ മാനസിക ആഘാതമുണ്ടാക്കിയെന്നും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള തന്റെ സാമൂഹിക പ്രതിച്ഛായയെ ഇത് ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

