1000ത്തിലധികം പേരെ പങ്കെടുപ്പിച്ച് ബി.ജെ.പി നേതാവിന്‍റെ മകൻറെ വിവാഹം; മൂന്നുപേർക്കെതിരെ കേസ്
text_fieldsപുണെ: മഹാരാഷ്ട്രയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 1000ത്തോളം പേരെ പങ്കെടുപ്പിച്ച് മകന്‍റെ വിവാഹവിരുന്ന് നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്. മഹാരാഷ്ട്ര ബി.ജെ.പി നേതാവും മുൻ എം.പിയുമായ ധനഞ്ജയ് മഹാദിക്കിനും രണ്ടുപേർക്കെതിരെയുമാണ് കേസ്.
മഹാദികിന്‍റെ മകന്‍റെ വിവാഹ വിരുന്നിൽ 1000ത്തിൽ അധികംപേരാണ് പങ്കെടുത്തത്. പുണെയിലെ ലക്ഷ്മി ലോൺസിലായിരുന്നു വിവാഹം. എൻ.സി.പി നേതാവ് ശരദ് പവാർ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിന് വിലക്കേർപ്പെടുത്തുകയും വിവാഹചടങ്ങളുകളിൽ 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന് പ്രദേശിക അധികൃതർ നിർദേശം നൽകുകയും ചെയ്തിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചതെന്ന് മനസിലായതോടെ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. മഹാദികിന് പുറമെ ലക്ഷ്മി ലോൺസിന്‍റെ ഉടമക്കെതിരെയും മാനേജർക്കെതിരെയും കേസെടുത്തു.
രണ്ടാഴ്ചയായി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും നിയന്ത്രണം ശക്തമാക്കിയിരുന്നു. ആൾക്കൂട്ടത്തിന് വിലക്കേർെപ്പടുത്തുകയും മാസ്ക്, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ നിർബന്ധമായി പാലിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.