ഇൻഡിഗോ വിമാന സർവീസിനെതിരെ വിമർശനവുമായി ബി.ജെ.പി മുൻ എം.പി; മന്ത്രി ഇടപെടണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവും മുൻ രാജ്യസഭാ എം.പിയുമായ സ്വാപാൻ ദസ്ഗുപ്ത. ലഘുഭക്ഷണത്തോടൊപ്പമല്ലാതെ യാത്രക്കാർക്ക് വിമാനത്തിൽ നിന്നും ശീതളപാനീയങ്ങൾ മാത്രമായി വാങ്ങാൻ സാധിക്കില്ലെന്നായിരുന്നു ദസ്ഗുപ്തയുടെ പരാമർശം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം വിഷയം ഉന്നയിച്ചത്. യാത്രക്കാർക്ക് സൗകര്യപ്രദമാകും സർവീസ് പുനക്രമീകരിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
"യാത്ര പകുതിയെത്തിയപ്പോഴാണ് വിമാനത്തിൽ നിന്നും സോഫ്റ്റ് ഡ്രിങ്ക് മാത്രമായി വാങ്ങാൻ പറ്റില്ലെന്ന് മനസിലായത്. സോഫ്റ്റ് ഡ്രിങ്ക് വേണമെങ്കിൽ എന്തെങ്കിലും ലഘുഭക്ഷണം കൂടി വാങ്ങണമെന്നാണ് ഇവരുടെ നിയമം. ഇത് ശരിയായ നടപടിയല്ല. സിവിൽ ഏവിയോഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് വിഷയത്തിൽ പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുകയാണ്" - അദ്ദേഹം എക്സിൽ കുറിച്ചു.
നിരവധി പേരാണ് മന്ത്രിയുടെ പരാമർശത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. ഇൻഡിഗോ വിമാനത്തിൽ യാത്രക്കിടെ ഉച്ചഭക്ഷണം നൽകില്ലെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. അതേസമയം ഇത്തരത്തിലുള്ള യാതൊരു പ്രശ്നവും യാത്രക്കിടെ അനുഭവപ്പെട്ടിട്ടില്ലെന്നാണ് ചിലരുടെ പ്രതികരണം.