ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊലക്കേസിൽ ആരോപണവിധേയനായ അമിത് ഷായാണ് ദേശീയ പാർട്ടിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ നയിക്കുന്നത്.
ബി.ജെ.പി സത്യസന്ധതയും ഒൗചിത്യവുമെല്ലാം പ്രസംഗിക്കുേമ്പാഴും പാർട്ടിയെ നയിക്കുന്നത് കൊലകേസിൽ കുറ്റാരോപിതനായ അമിത് ഷാ ആണ്. ജസ്റ്റിസ് ലോയ കേസിൽ സുപ്രീംകോടതി പരാമർശിച്ച അമിത് ഷായുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു.
അമിത് ഷായുടെ പശ്ചാത്തലവും അദ്ദേഹം രാഷ്ട്രീയത്തിലൂടെ എന്താണ് ചെയ്തതെന്നും നോക്കൂ. കൊലപാതക കേസിൽ ആരോപണ വിധേയനാണെന്നതും മറക്കരുതെന്നും രാഹുൽ ആഞ്ഞടിച്ചു.
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദേശം ചെയ്തിരിക്കുന്നത് അഴിമതിക്ക് ജയിലിൽ കഴിഞ്ഞ ബി.എസ് യെദ്യൂരപ്പയെ ആണ്. തട്ടിപ്പുകാരായ എട്ടു റെഢ്ഡി സഹോദരൻമാർക്കാണ് ബി.ജെ.പി ടിക്കറ്റ് നൽകിയിരിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുനേടുന്ന വലിയ പാർട്ടിയായിരിക്കും കോൺഗ്രസെന്നും കോൺഗ്രസ് ജയിക്കുകയാണെങ്കിൽ താൻ പ്രധാനമന്ത്രിയാകുമെന്നും രാഹുൽ പറഞ്ഞു.