രാജ്യത്ത് വർഗീയ സാഹചര്യം സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു -ശരത് പവാർ
text_fieldsശരത് പവാർ
മുംബൈ: രാജ്യത്ത് വർഗീയ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ നടന്ന വർഗീയ ആക്രമണങ്ങളിലും പള്ളികളിലെ ഉച്ചഭാഷിണികൾ സംബന്ധിച്ച വിവാദങ്ങളിലുമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ബി.ജെ.പിയും കൂട്ടാളികളും ചേർന്ന് രാജ്യത്ത് വർഗീയ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ മഹാരാഷ്ട്രയിലെ ജനങ്ങൾക്കിടയിൽ ഐക്യം ഉറപ്പാക്കാനുള്ള പ്രവർത്തനത്തിലാണ് എൻ.സി.പിയും മഹാ വികാസ് അഗാഡി സർക്കാറുമെന്ന് പവാർ അവകാശപ്പെട്ടു.
വർഗീയ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് ആശങ്കാജനകമാണ്. പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വിലക്കയറ്റത്തിൽ സാധാരണ പൗരന്മാർ നേരിടുന്ന പ്രശ്‌നങ്ങളിൽ പ്രതിഷേധിക്കുന്നത് പാർട്ടി തുടരമെന്നും പവാർ ട്വീറ്റ് ചെയ്തു.
മധ്യപ്രദേശ്, ഗുജറാത്ത്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രാമനവമി ആഘോഷത്തിനിടെ വർഗീയ കലാപങ്ങൾ നടന്നിരുന്നു. ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ഡൽഹിയിലെ ജഹാംഗീർപുരിയിൽ സംഘർഷമുണ്ടാവുകയും അതിൽ ഒമ്പത് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് രാജ് താക്കറെ എം.വി.എ സർക്കാരിനോട് ആവശ്യപ്പെട്ടു. തന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ അവതരിപ്പിക്കുമെന്നും അദ്ദേഹം മഹാരാഷ്ട്ര സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.