സിദ്ധരാമയ്യക്ക് ഭരിക്കാനറിയില്ലെങ്കിൽ രാജിവെച്ച് പുറത്തുപോകണം -ബി.ജെ.പി
text_fieldsഅശോക, സിദ്ധരാമയ്യ
കർണാടക: ഭരിക്കാനറിയില്ലെങ്കിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ച് പുറത്തുപോകണമെന്ന് ബി.ജെ.പി നേതാവും നിയമസഭ പ്രതിപക്ഷ നേതാവുമായ ആർ. അശോക ആവശ്യപ്പെട്ടു. എന്തിനും ഏതിനും കേന്ദ്ര സർക്കാറിനെ മാത്രം കുറ്റപ്പെടുത്തുകയും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുകയുമാണ് മുഖ്യമന്ത്രിയുടെ പണിയെന്ന് വിമർശിച്ച അശോക, കർഷകരുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടു.
സമൂഹമാധ്യമ പ്ലാറ്റ് ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ പ്രതിപക്ഷ നേതാവ് അശോക് പറഞ്ഞു, ‘ഏഴു ദിവസമായി, ആയിരക്കണക്കിന് കരിമ്പ് കർഷകർ തെരുവിലാണ്, പക്ഷേ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്താനുള്ള ഒരേയൊരു പരിഹാരമേയുള്ളൂ." പ്രതിപക്ഷത്തായിരിക്കുമ്പോൾ സിദ്ധരാമയ്യ വലിയ പ്രസംഗങ്ങൾ നടത്തിയിരുന്നതായി ചൂണ്ടിക്കാട്ടി, "എന്നാൽ ഇപ്പോൾ (മുഖ്യമന്ത്രി എന്ന നിലയിൽ) അദ്ദേഹം ഒഴികഴിവുകൾ മറച്ചുവെച്ച് കർഷകരെ ഉപേക്ഷിക്കുന്നു. നിങ്ങൾക്ക് (സിദ്ധരാമയ്യ) ഭരിക്കാൻ കഴിയുന്നില്ലെങ്കിൽ, രാജിവെച്ച് സ്ഥാനമൊഴിയുക.’
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ, പ്രശ്നത്തിന്റെ മൂലകാരണം കേന്ദ്ര നയ നടപടികളിലാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു: ന്യായവും ആദായകരവുമായ വില, പഞ്ചസാരക്ക് സ്ഥിരമായ മിനിമം താങ്ങുവില, കയറ്റുമതി നിയന്ത്രണങ്ങൾ, പഞ്ചസാര അടിസ്ഥാനമാക്കിയുള്ള ഫീഡ്‌സ്റ്റോക്കിൽ നിന്നുള്ള എത്തനോൾ ഉപയോഗം കുറക്കൽ. നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിൽ നിന്ന് ഉണ്ടാകുന്ന ഗുരുതരമായ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ചക്ക് ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ഒരാഴ്ചയായി കരിമ്പുകർഷകർ കർണാടകയിൽ സമരത്തിലാണ്.
അതിനിടെ കരിമ്പ് കർഷകർ ബംഗളൂരു-പുണെ ദേശീയപാതയിൽ ഗതാഗതം തടയാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ബെളഗാവി ജില്ലയിലെ മുദ്‌ലഗി താലൂക്കിലെ ഗുർലാപൂർ ക്രോസിങ്ങിൽ ആഴ്ചയിലധികമായി കർഷകർ പ്രതിഷേധ സമരം നടത്തിവരികയാണ്. ബെളഗാവി, ബഗൽകോട്ട്, വിജയപുര, ഹാവേരി എന്നിവയുൾപ്പെടെ വടക്കൻ കർണാടകയിലെ നിരവധി ജില്ലകളിലേക്കും പ്രതിഷേധം വ്യാപിച്ചു. പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, സിദ്ധരാമയ്യ കർഷക നേതാക്കളുമായും പഞ്ചസാര മിൽ പ്രതിനിധികളുമായും ഒരു യോഗം വിളിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

