ബംഗാളിലും രാമക്ഷേത്ര പദ്ധതി പ്രഖ്യാപിച്ച് ബി.ജെ.പി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബെർഹാംപൂരിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ മുർഷിദാബാദ് യൂനിറ്റാണ് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത് കൃത്യം ഒരു വർഷം തികയുമ്പോൾ 2025 ജനുവരി 22ന് ക്ഷേത്രനിർമാണം ആരംഭിക്കുമെന്ന് അറിയിച്ചത്.
ക്ഷേത്രത്തിനുള്ള സ്ഥലം ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും പദ്ധതിക്ക് 10 കോടി രൂപ ചെലവ് വരുമെന്നും ബി.ജെ.പി ബെർഹാംപൂർ ജില്ലാ പ്രസിഡന്റ് ശഖാരവ് സർക്കാർ പറഞ്ഞു. ബെഹരാംപൂർ പ്രദേശത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അയോധ്യയിലെ ക്ഷേത്രത്തിന്റെ രൂപകൽപ്പനയെ അടിസ്ഥാനമാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബെൽദംഗയിൽ നിന്നുള്ള ടി.എം.സി എം.എൽ.എ ചൊവ്വാഴ്ചയാണ് പള്ളിയുടെ പദ്ധതികൾ പ്രഖ്യാപിച്ചത്. ബാബറി മസ്ജിദ് മാതൃകയിൽ ബെൽദംഗയിൽ പള്ളി നിർമിക്കുമെന്ന് തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീറിന്റെ പ്രസ്തവാനക്കു പിന്നാലെയാണ് ബി.ജെ.പി പ്രഖ്യാപനം.
രാഷ്ട്രീയ നേട്ടത്തിനായി സമുദായങ്ങളെ ധ്രുവീകരിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചതോടെ അദ്ദേഹത്തിന്റെ പരാമർശം രാഷ്ട്രീയ വിവാദത്തിന് കാരണമായി. ജനസംഖ്യയുടെ 75 ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങളുള്ള ജില്ലയായ മുർഷിദാബാദിലെ ഹിന്ദു സമൂഹത്തിനിടയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായാണ് രാമക്ഷേത്രം നിർമിക്കാനുള്ള ബി.ജെ.പിയുടെ എതിർപ്പ് കാണുന്നത്. അതിനിടെ ഹുമയൂൺ കബീറിന്റെ പ്രസ്താവനയുമായി തൃണമൂൽ കോൺഗ്രസിന് ഒരു ബന്ധവുമില്ലെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

