‘ബി.ജെ.പി ഏജന്റ് മടങ്ങിപ്പോവുക’; ഹുമയൂൺ കബീറിനെതിരെ തൃണമൂൽ പ്രതിഷേധം
text_fieldsമുർഷിദാബാദ്: പശ്ചിമ ബംഗാളിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പിനിടെ ആം ജനത ഉന്നയാൻ പാർട്ടി നേതാവ് ഹുമയൂൺ കബീറിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുർഷിദാബാദ് ജില്ലയിലെ നവോഡ മണ്ഡലത്തിൽ ശിവ്നഗർ ഗ്രാമത്തിലായിരുന്നു സംഘർഷം. വോട്ടുചെയ്ത ശേഷം ബൂത്തുകൾ സന്ദർശിക്കുന്നതിനിടെ ‘ബി.ജെ.പി ഏജന്റ് മടങ്ങിപ്പോകുക’ എന്ന മുദ്രാവാക്യവുമായി തൃണമൂൽ പ്രവർത്തകർ ചുറ്റും കൂടി. തുടർന്ന് ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ വാഗ്വാദവും നടന്നു. പിന്നീട് കല്ലേറുമുണ്ടായി.
കേന്ദ്രസേനയടക്കം സുരക്ഷ ഉദ്യോഗസ്ഥർ ഇരുകൂട്ടർക്കു നേരെയും ലാത്തിച്ചാർജ് നടത്തി. വോട്ടർമാരെ തൃണമൂൽ കോൺഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് ഹുമയൂൺ കബീർ കുത്തിയിരിപ്പ് സമരവും നടത്തി. തന്റെ 27 സ്ഥാനാർഥികളെ പണം നൽകി തൃണമൂൽ കോൺഗ്രസുകാർ മത്സരരംഗത്തുനിന്ന് പിൻവലിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷ വോട്ടുകൾ പിളർത്താൻ ബി.ജെ.പി സഹായത്തോടെയാണ് ഹുമയൂൺ കബീറിന്റെ പാർട്ടി പ്രവർത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. ബി.ജെ.പി തനിക്ക് ആയിരം കോടി രൂപ തരുന്നുണ്ടെന്നും 200 കോടി കൈപ്പറ്റിയതായും ഹുമയൂൺ കബീർ വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നിരുന്നു. മുൻ ഐ.പി.എസുകാരനായ ഇദ്ദേഹം കഴിഞ്ഞ തവണ തൃണമൂൽ എം.എൽ.എയായിരുന്നു. ബംഗാളിൽ ബാബരി മസ്ജിദ് സ്ഥാപിക്കുമെന്നുപറഞ്ഞും വാർത്തകളിൽ ഇടം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

