ബി.ജെ.പി ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നു -പ്രിയങ്ക് ഖാര്‍ഗെ
text_fieldsബംഗളൂരു: ബി.ജെ.പി ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നുവെന്ന ആരോപണവുമായി ഐ.ടി.ബി.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്നത് ബി.ജെ.പിക്കാരാണ്. പര്‍ട്ടി നേതൃത്വത്തിന് ഇവരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സംഭാവന ലഭിക്കുന്നത്.
ഇലക്ടറൽ ബോണ്ടുകൾക്ക് പുറമേ 2024–25ൽ 30 കോടി രൂപ ബീഫ് കയറ്റുമതിക്കാരില്‍ നിന്നു സംഭാവന ലഭിച്ചു. മോദി സർക്കാർ മാംസ വ്യാപാരത്തെ സജീവമായി പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി വിപണികൾ വ്യാപിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് ലഭിക്കുന്ന സംഭാവനയില്‍ ബി.ജെ.പി സന്തുഷ്ടരാണെങ്കിലും ആരെങ്കിലും ബീഫ് കഴിച്ചാൽ അവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും പല കേസുകളിലും പെടുത്തുകയും ആൾക്കൂട്ട കൊലപാതകം നടത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
‘ആർ.എസ്.എസ് ഹിന്ദു മത വികാരങ്ങളിൽ ശ്രദ്ധാലുവാണെങ്കിൽ അവരുടെ പ്രചാരകർ ബി.ജെ.പി കേന്ദ്ര ഓഫിസിന് പുറത്ത് പ്രതിഷേധിക്കുകയും ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് ലഭിച്ച സംഭാവനകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമോ? അതോ ദരിദ്രരായ സാധാരണ പൗരന്മാരോട് മാത്രമാണോ രോഷം?’ എന്ന് സാമൂഹിക മാധ്യമമായ എക്സില്‍ ആർ.എസ്.എസിനെയും നേതാവ് മോഹൻ ഭാഗവതിനെയും ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

