ബിരേൻസിങ്: കളംമാറി ഗോളടിച്ച് മുഖ്യമന്ത്രി
text_fieldsഇംഫാൽ: ആദ്യം കളിച്ച ‘ഫുട്ബാൾ’ ടീമിൽനിന്ന് കളിക്കിടെ സ്വയം പിൻമാറി എതിർടീമിൽ ചേർന്ന് കളിക്കുക. അതുവരെ കളിച്ചിരുന്ന ടീമിനെ സ്വന്തം ഗോളിലൂടെ തോൽപിക്കുക. യഥാർഥ ഫുട്ബാളിൽ ഇത് അസംഭവ്യം. എന്നാൽ, രാഷ്ട്രീയക്കളിയിൽ ഇതല്ല, ഇതിലപ്പുറവും സംഭവിക്കും. നൊങ്തോംബാം ബിരേൻ സിങ് എന്ന മുൻ ദേശീയ ഫുട്ബാൾതാരം മണിപ്പൂർ മുഖ്യമന്ത്രിയാകുന്നത് ഇങ്ങനെ കളംമാറിക്കളിച്ച് എതിർപോസ്റ്റിൽ ഗോൾനിറയൊഴിച്ചാണ്.15 വർഷമായി മണിപ്പൂരിെൻറ മുഖ്യമന്ത്രിയായിരുന്ന ഒക്റാം ഇബോബി സിങ്ങിനെതിരെ കഴിഞ്ഞ വർഷമായിരുന്നു അതേ മന്ത്രിസഭയിലെ അംഗമായ ബിരേൻ സിങ്ങിെൻറ സെൽഫ് ഗോൾ. അതുണ്ടാക്കിയ പുകിലുകളെ തുടർന്ന് സ്വന്തം പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു.
ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ആ സെൽഫ് ഗോളിന് ഫലം കണ്ടു. അതും സംസ്ഥാനത്തിെൻറ നായകനായിത്തന്നെ തിരിച്ചെത്തിക്കൊണ്ട്. 56കാരനായ ബിരേൻ സിങ്, ഹെയ്ൻഗാങ് അസംബ്ലി മണ്ഡലത്തിൽനിന്ന് തുടർച്ചയായി നാല് വട്ടമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നുവട്ടം കോൺഗ്രസിനെ പ്രതിനിധാനംചെയ്ത അദ്ദേഹം ഇത്തവണ ബി.ജെ.പി ടിക്കറ്റിൽ അതേ മണ്ഡലത്തിൽനിന്ന് മത്സരിച്ചപ്പോഴും ജനം കൈവിട്ടില്ല. കളംമാറിയുള്ള കളിക്ക് അവർ പൂർണ പിന്തുണ നൽകി. 2002ലാണ് ബിരേൻ സിങ് ആദ്യമായി നിയമസഭാംഗമാകുന്നത്. ജനാധിപത്യ ജനകീയ വിപ്ലവ പാർട്ടിയിലൂടെയായിരുന്നു രംഗപ്രവേശം.
2003ൽ കോൺഗ്രസിൽ ചേർന്നു. ഇബോബി മന്ത്രിസഭയിൽ വിജിലൻസ് വകുപ്പ് മന്ത്രിയായിരുന്നു. 2007ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് ജലസേചന^ഭക്ഷ്യ നിയന്ത്രണ^കായിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. 2012ൽ ഹെയ്ൻഗാങ്ങിൽ നിന്ന് മൂന്നാംവട്ടം തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിയായെങ്കിലും മുഖ്യമന്ത്രി ഇബോബി സിങ്ങുമായി പിണങ്ങി. തുടർന്ന് മന്ത്രിസഭയിൽനിന്ന് പുറത്താക്കപ്പെട്ടത് പുതിയ ചരിത്രമെഴുത്തിലേക്കായി. 15 വർഷം തുടർച്ചയായി ഭരിച്ച കോൺഗ്രസ് സർക്കാറിന് അന്ത്യം. മുൻ ദേശീയ ഫുട്ബാൾ താരം സംസ്ഥാന മുഖ്യമന്ത്രിയാവുക എന്ന അപൂർവത. അതോടൊപ്പം രാഷ്ട്രീയത്തിൽ സെൽഫ്ഗോൾ അത്ര മോശം ഗോളല്ലെന്ന സന്ദേശം നൽകുന്ന ആകസ്മികതയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.