Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിൽകീസ് ബാനു കേസ്...

ബിൽകീസ് ബാനു കേസ് ഭയാനകമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി; പൊതുതാൽപര്യ ഹരജികൾ തള്ളില്ല

text_fields
bookmark_border
Bilkis Bano Case Convict
cancel
camera_alt

ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകിയ ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികൾക്ക് 2022 ഓഗസ്റ്റ് 15ന് ഗോധ്ര സബ് ജയിലിൽ നിന്ന് മോചിതരായപ്പോൾ നൽകിയ സ്വീകരണം. (ഫോട്ടോ : പിടിഐ)

ന്യൂഡൽഹി: ബിൽകീസ് ബാനു കേസ് ഭയാനകമായ കുറ്റകൃത്യമാണെന്ന് ഓർമിപ്പിച്ച് കൂട്ടക്കൊലയും കൂട്ടമാനഭംഗവും നടത്തിയ കുറ്റവാളികളെ ശിക്ഷാ കാലയളവിനു മുമ്പ് വിട്ടയച്ചത് വിശദമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേസിൽ കക്ഷികളല്ലാത്തവർ സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ തള്ളണമെന്ന ഗുജറാത്ത് സർക്കാറിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അഭിഭാഷകരുടെയും ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. സുഭാഷിണി അലിയുടെ പൊതുതാൽപര്യ ഹരജിയിലാണല്ലോ ആദ്യം നോട്ടീസ് അയച്ചതെന്ന് ജസ്റ്റിസ് ജോസഫ് മറുപടി നൽകി. പൊതുതാൽപര്യ ഹരജികളിലും നോട്ടീസ് അയച്ചേ മതിയാകൂ എന്ന് ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് ജോസഫിനെ പിന്തുണച്ചു. വികാരപരമായല്ല, നിയമപരമായാണ് കേസിനെ സമീപിക്കുകയെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ഏപ്രിൽ 11ന് ഹരജികൾ പരിഗണിക്കാനായി മാറ്റുകയാണെന്ന് കോടതി പറഞ്ഞപ്പോൾ ഒരാഴ്ചകൂടി നീട്ടണമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. എങ്കിൽ ഏപ്രിൽ 18ന് രണ്ടു മണിക്ക് പരിഗണിക്കുമെന്ന് ജസ്റ്റിസ് ജോസഫ് വ്യക്തമാക്കി. ബിൽകീസ് ബാനുവിന്റെ ഹരജി ഒന്നാമത്തെ കേസാക്കണം എന്ന അഡ്വ. ശോഭ ഗുപ്തയുടെ ആവശ്യം ബെഞ്ച് അംഗീകരിച്ചു.

ഗുജറാത്ത് പൊലീസിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് ബിൽകീസ് ബാനു കേസിന്റെ വിചാരണ ഗുജറാത്തിൽനിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയതെന്നും മഹാരാഷ്ട്ര കോടതി ശിക്ഷിച്ച പ്രതികൾക്ക് ഗുജറാത്ത് പൊലീസ് ശിക്ഷാ ഇളവ് നൽകിയത് വിരോധാഭാസമാണെന്നും കപിൽ സിബൽ വാദിച്ചു.

കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിരവധി പേർ മോചനമില്ലാതെ ജയിലുകളിൽ കഴിയുമ്പോൾ ബിൽകീസ് ബാനു കേസിലെ 11കുറ്റവാളികളെ ശിക്ഷ കാലാവധി കഴിയും മുമ്പേ വിട്ടയച്ചത് ഏകീകൃത മാനദണ്ഡം അടിസ്ഥാനമാക്കിയാണോ എന്നും ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു.

2002ലെ ഗുജറാത്ത് വംശഹത്യ വേളയിൽ കൂട്ടക്കൊലയും കൂട്ടമാനഭംഗവും നടത്തിയ പ്രതികളെ ശിക്ഷ കാലയളവിന് മുമ്പ് വിട്ടയക്കാൻ തീരുമാനിച്ച ഫയൽ സമർപ്പിക്കാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാറിന് നിർദേശം നൽകി. ബിൽകീസ് ബാനുവിന്റെ ഹരജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി ഹാജരായ തനിക്ക് മറ്റു ഹരജിക്കാരുടെ നോട്ടീസ് കൈപ്പറ്റാൻ സർക്കാർ അധികാരപ്പെടുത്താതെ പ്രയാസമുണ്ട് എന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ നടരാജ് പറഞ്ഞപ്പോൾ നോട്ടീസ് കൈപ്പറ്റാൻ തങ്ങൾ ആരെയും നിർബന്ധിച്ചിട്ടില്ലല്ലോ എന്ന് ജസ്റ്റിസ് ജോസഫ് മറുപടി നൽകി. ബിൽകീസ് ബാനു കേസിൽ പ്രയോഗിച്ച മാനദണ്ഡങ്ങൾക്ക് മറ്റു കൊലക്കേസുകളുമായി ഏകീകൃത സ്വഭാവമുണ്ടോ എന്ന് ഗുജറാത്ത് സർക്കാറിനോട് ബെഞ്ച് ചോദിച്ചു.

ഗുജറാത്ത് സർക്കാറാണ് ശിക്ഷാ ഇളവ് തീരുമാനിക്കേണ്ടത് എന്ന് കഴിഞ്ഞ വർഷം മേയിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും അതിനെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജി തള്ളിയതാണെന്നും കുറ്റവാളികളിലൊരാൾക്കുവേണ്ടി ഹാജരായ അഡ്വ. റിഷി മൽഹോത്ര വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ബിൽകീസ് ബാനുവിന്റെ റിട്ട് ഹരജി സുപ്രീംകോടതി വിധിക്കെതിരല്ലെന്നും കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്റെ തീരുമാനത്തിനെതിരാണെന്നും ജസ്റ്റിസ് ജോസഫ് മറുപടി നൽകി.

ശിക്ഷ വിധിച്ച വിചാരണ കോടതി മഹാരാഷ്ട്രയിലായതിനാൽ ഗുജറാത്ത് സർക്കാറിന് വിട്ടയക്കാൻ അധികാരമില്ലെന്ന വിഷയം ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ജോസഫ് ഇല്ലാത്ത അധികാര പരിധി ഒരു കോടതി വിധികൊണ്ട് ഉണ്ടായിത്തീരുമോ എന്നും ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujaratBilkis Bano CaseSupreme Court
News Summary - Bilkis Bano case: SC issues notice to Gujarat govt, calls crime 'horrendous'
Next Story