Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.എൽ.എമാരെ പൊലീസ്...

എം.എൽ.എമാരെ പൊലീസ് വലിച്ചിഴച്ചു, കഴുത്തിന് കുത്തിപ്പിടിച്ചു; ബിഹാർ നിയമസഭയിൽ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ VIDEO

text_fields
bookmark_border
എം.എൽ.എമാരെ പൊലീസ് വലിച്ചിഴച്ചു, കഴുത്തിന് കുത്തിപ്പിടിച്ചു; ബിഹാർ നിയമസഭയിൽ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ VIDEO
cancel

പട്‌ന: പൊലീസിന് അമിതാധികാരം നൽകുന്ന നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാൻ ബിഹാറിലെ നിതീഷ് കുമാർ സർക്കാർ സ്വീകരിച്ചത് മുൻമാതൃകയില്ലാത്ത നടപടികൾ. ചൊവ്വാഴ്ച നിയമസഭക്കകത്ത് കയറി നിരങ്ങിയ പൊലീസുകാർ എം.എൽ.എമാരെ മർദിക്കുകയും നിലത്തുകൂടെ വലിച്ചിഴക്കുകയും വസ്ത്രാക്ഷേപം ഉൾപ്പെടെ നടത്തുകയും ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിലെ കരിദിനമായി ഇൗ ദിവസം ഓർമിക്കപ്പെടുമെന്ന് പൊലീസ് അതിക്രമത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു. വനിതാ എം.എൽ.എമാരെ വരെ പൊലീസ് വെറുതെ വിട്ടില്ല. പൊലീസ് ഗുണ്ടായിസത്തിന് ഇരയായ എം.എൽ.എ സതീഷ് ദാസിന്‍റെ തലക്ക് പരിക്കേറ്റു. സി.പി.എം എം.എൽ.എ സത്യേന്ദ്ര യാദവിനും ക്രൂരമായി മർദനമേറ്റു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് സഭക്കകത്ത് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

രണ്ടു വനിതകൾ ഉൾപ്പെടെ 12 എം.എൽ.എമാർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവർ ചികിത്സ തേടിയിട്ടുണ്ട്. പൊലീസുകാർ എം.എൽ.എമാരെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

പൊലീസ് നിയമത്തിനെതിരെയുള്ള പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് നേരിട്ടു

'ബിഹാർ സ്‌പെഷ്യൽ ആംഡ് പൊലീസ് ബിൽ - 2021' എന്ന പേരിൽ പുതിയ നിയമം സഭ പാസാക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ഈ നിയമപ്രകാരം വാറന്‍റ് പോലുമില്ലാതെ സംശയകരമായ സാഹചര്യം ആരോപിച്ച് ആരെയും അറസ്റ്റ് ചെയ്യാനും തുറങ്കിലടക്കാനുമുള്ള അധികാരം പൊലീസിന് കൈവരുമെന്നാണ് പ്രതിപക്ഷം പറയുന്നത്. വ്യാപക ദുരുപയോഗത്തിനു സാധ്യതയുണ്ടെന്നും നിയമം ജനാധിപത്യവിരുദ്ധമാണെന്നും ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. എന്നാൽ, പൊലീസിനെ ഉപയോഗിച്ച് ഇവരെ നേരിടുകയായിരുന്നു ഭരണപക്ഷം.

ബിഹാർ നിയമസഭയിൽ എം.എൽ.എമാരെ കൈയേറ്റം ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥർ


നിയമസഭയിലേക്ക് പൊലീസിനെ ക്ഷണിച്ചുവരുത്തിയത് ബീഹാറിന്‍റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ജനാധിപത്യ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായാണെന്ന് തേജസ്വി യാദവ് പറഞ്ഞു. ''പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്‌ട്രേട്ടും നേരിട്ടാണ് നിയമസഭംഗങ്ങളെ മർദിക്കാൻ നേതൃത്വം നൽകിയത്. എം.എൽ.എമാരെ വലിച്ചിഴച്ച് കഴുത്തിന് കുത്തിപ്പിടിച്ച് സഭക്ക് പുറത്താക്കി. പട്ടിക ജാതിക്കാരിയായ നിയമസഭംഗം അനിതാ ദേവിയെ മുടിക്ക് കുത്തിപ്പിടിച്ച് സാരി വലിച്ചഴിച്ച് നിലത്തുകൂടി വലിച്ചിഴച്ചാണ് പുറത്താക്കിയത്. ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കരിദിനമായി ഈ ദിവസം ഓർമിക്കപ്പെടും'' -തേജസ്വി യാദവ് പറഞ്ഞു.

ബില്ലിന്‍റെ പകർപ്പ് കീറിയെറിഞ്ഞു; വാക്കൗട്ടിനിടെ നിയമം പാസ്സാക്കി

കരിനിയമത്തിനെതിരെ ചൊവ്വാഴ്ച ആർ.ജെ.ഡി, ഇടത്, കോൺഗ്രസ് എം.എൽ.എമാരുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധമാണ് സഭക്കകത്ത് ഉയർന്നത്. ഇതിന് മുമ്പ് പുതിയ നിയമത്തിനും തൊഴിലില്ലായ്മക്കും സർക്കാറിന്‍റെ പിടിപ്പുകേടിനുമെതിരെ നിയമസഭയിലേക്ക് ആർജെ.ഡി നടത്താനിരുന്ന മാർച്ചിന് ജില്ല മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, ഇത് കാര്യമാക്കാതെ തേജസ്വി അണികൾക്കൊപ്പം ജാഥ തുടങ്ങി. ഇവരെ പൊലീസ് തടഞ്ഞതാണ് സംഘർഷങ്ങളുടെ തുടക്കം. ജലപീരങ്കിയും മറ്റും പ്രയോഗിച്ചെങ്കിലും റാലി തുടർന്നു. രൂക്ഷമായ കല്ലേറും ലാത്തിച്ചാർജും അരങ്ങേറി.

ബിഹാർ നിയമസഭയിൽ എം.എൽ.എയെ വലിച്ചിഴക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ

അതിനിടെ നിയമസഭയിലും ബഹളം തുടങ്ങി. സഭസമ്മേളനം നിരവധി തവണ തടസ്സപ്പെട്ടു. സ്പീക്കറുടെ ഡയസിൽ എത്തിയ എം.എൽ.എമാർ സ്പീക്കറുടെ കൈയ്യിൽനിന്ന് ബില്ലിന്‍റെ പകർപ്പ് വാങ്ങി കീറിയെറിഞ്ഞു. എന്നാൽ, പ്രതിഷേധം വകവെക്കാതെ ഭരണപക്ഷം പ്രസ്തുത ബിൽ പാസ്സാക്കാൻ നീക്കം നടത്തി. ഇതോടെ പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്തി ധർണ തുടങ്ങി. ഉടൻ സ്പീക്കർ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പട്‌ന എസ്.പിയുടെയും ജില്ലാ മജിസ്ട്രേറ്റിന്‍റെയും നേതൃത്വത്തിലാണ് പൊലീസ് സംഘം സഭയ്ക്കുള്ളിൽ കയറിയത്. ഇത് പ്രതിഷേധത്തിന് മൂർച്ചകൂട്ടി. ഒടുവിൽ പൊലീസ് ബലംപ്രയോഗിക്കുകയും  കായികമായി നേരിടുകയുമായിരുന്നു. എം.എൽ.എമാരെ നിയമസഭയ്ക്കകത്ത് വെച്ചുതന്നെ പൊലീസുകാർ മർദിച്ചു. പലരെയും വലിച്ചിഴച്ചാണ് പുറത്താക്കിയത്.

പിന്നീട് സഭ വീണ്ടും സമ്മേളിച്ചപ്പോൾ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഈ തക്കം നോക്കി പ്രതിപക്ഷത്തിന്‍റെ അസാന്നിധ്യത്തിൽ നിയമം പാസാക്കുകയായിരുന്നു. അതേസമയം, നിയമം ക്രമസമാധാനപാലനത്തെയോ ദൈനംദിന പൊലീസിങ്ങിനെയോ ബാധിക്കില്ലെന്നും സായുധ പൊലീസിന് മാത്രം ബാധകമായതാണ് എന്നുമാണ് സർക്കാർ വിശദീകരണം.

നിതീഷ് കുമാറിന് ഹിറ്റ്ലറുടെ മനോനില -തേജസ്വി

മുഖ്യമന്ത്രി നിതീഷ് കുമാറിന് ഹിറ്റ്ലറുടെ മനോനിലയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. ''കരിനിയമം പാസ്സാക്കി സംസ്ഥാന പൊലീസിനെ തങ്ങളുടെ സ്വകാര്യ ഗുണ്ടാ സംഘമാക്കി മാറ്റാനാണ് ഭരണപക്ഷം ശ്രമം. ഈ നിയമം നിലവിൽ വന്നാൽ പൊലീസ് തോന്നിയപോലെ പെരുമാറും. അത് പൗരസ്വാതന്ത്ര്യത്തിന് തന്നെ എതിരാകുമെന്നതിനാലാണ് ഞങ്ങൾ പ്രതിഷേധിച്ചത്. എന്നാൽ, അതേ ഞങ്ങൾക്ക് നേരെ പൊലീസുകാരെ കയറൂരി വിട്ടുകയാണ് സർക്കാർ ചെയ്തത്. ഞങ്ങളുടെ വാദം ശരിയാണെന്നാണ് ഇത് തെളിയിക്കുന്നത്'' -അദ്ദേഹം പറഞ്ഞു.

ബിഹാർ നിയമസഭയിൽ എം.എൽ.എമാരെ കൈയേറ്റം ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥർ

ഈ തീപ്പൊരിയിൽ സർക്കാർ ചാരമാകും -റാബ്രി ദേവി

നിതീഷ് കുമാറിന്‍റെ കറുത്ത ഭരണം ചാരമായി മാറുമെന്ന് റാബ്റി ദേവി. വനിതാ എം‌.എൽ.‌എയെ പൊലീസ് ഉദ്യോഗസ്ഥർ വലിച്ചിഴക്കുന്ന വിഡിയോ പങ്കുവെച്ച് റാബ്രി ദേവി ട്വിറ്ററിലാണ് ഇങ്ങനെ കുറിച്ചത്. ''നിങ്ങൾ ഇന്ന് തുടക്കമിട്ട തീപ്പൊരികൾ, നിങ്ങളുടെ കറുത്ത ഭരണത്തെ ചാരമാക്കി മാറ്റും" അവർ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.








Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish KumarbiharRJDthejashwi yadavpolicepolice raj
News Summary - Bihar Police thrashes RJD MLAs inside state assembly
Next Story