സ്ത്രീധനമായി എരുമയെ നൽകിയില്ല; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്
text_fieldsപട്ന: ബിഹാറിലെ സമസ്തിപൂരിൽ മനഃസാക്ഷിയെ ഞെട്ടിച്ച സ്ത്രീധനക്കൊലക്കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. വിവാഹസമയത്ത് ആവശ്യപ്പെട്ട സ്ത്രീധനത്തിന് പുറമെ ഒരു എരുമയെക്കൂടി നൽകിയില്ലെന്ന കാരണത്താൽ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ധീരജ് യാദവ് എന്നയാളെയാണ് സമസ്തിപൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
2017 ജനുവരിയിലാണ് ബിഹാറിലെ സമസ്തിപൂർ ജില്ലയിലെ ഹസൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാജ്യത്തെ പിടിച്ചുകുലുക്കിയ ക്രൂര സംഭവം നടക്കുന്നത്. ധീരജ് യാദവും ഭാര്യ നികിത കുമാരിയും തമ്മിലുള്ള ദാമ്പത്യജീവിതത്തിൽ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം തർക്കങ്ങളും പ്രശ്നങ്ങളും നിലനിന്നിരുന്നു. വിവാഹവേളയിൽ നൽകിയ സമ്മാനങ്ങൾക്കും പണത്തിനും പുറമേ, വീട്ടിലെ ആവശ്യത്തിനായി ഒരു എരുമയെക്കൂടി സ്ത്രീധനമായി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധീരജിന്റെ നിരന്തരമായ ആവശ്യം. എന്നാൽ ഈ ആവശ്യം നികിതയുടെ കുടുംബത്തിന് നിറവേറ്റാൻ കഴിയാതെ വന്നതോടെ, യുവതിക്ക് നേരെ ഭർതൃവീട്ടിൽ പീഡനങ്ങളുടെ പരമ്പര തന്നെ അരങ്ങേറി. നിത്യേനയുള്ള ശാരീരിക-മാനസിക പീഡനങ്ങൾക്കൊടുവിൽ നികിതയെ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരതയാണെന്ന് കാട്ടി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കേസിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട അഡീഷണൽ സെഷൻസ് ജഡ്ജ് മനോജ് കുമാർ, സമർപ്പിക്കപ്പെട്ട തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതിയായ ധീരജ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ജീവപര്യന്തം തടവിനു പുറമെ 10,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിധിച്ച പിഴത്തുക അടയ്ക്കാൻ വീഴ്ച വരുത്തിയാൽ പ്രതി കൂടുതൽ കാലം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നികിതയ്ക്ക് നീതി ലഭിച്ചതും പ്രതിക്ക് അർഹമായ ശിക്ഷ കോടതി ഉറപ്പാക്കിയതും. സമൂഹത്തിൽ ഇന്നും വേരൂന്നിയ സ്ത്രീധന സമ്മാനത്തിന്റെ ഭീകരമുഖം വിളിച്ചോതുന്നതാണ് സംഭവം. നിയമപോരാട്ടത്തിലൂടെ ഇരയ്ക്ക് നീതി ലഭ്യമാക്കിയ വിധി സ്ത്രീധന പീഡനങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ നിർണ്ണായകമായ ഒരു മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

