ബിഹാർ: നിതീഷ് കുമാർ നാളെ പടിയിറങ്ങും; ബി.ജെ.പിയുടെ ആദ്യമുഖ്യമന്ത്രി ആര്?
text_fieldsപാട്ന: ബിഹാറിൽ രണ്ട് പതിറ്റാണ്ടോളം മുഖ്യമന്ത്രിയായി അധികാരം കൈയാളിയ നിതീഷ് കുമാറിന്‍റെ അവസാനത്തെ മന്ത്രി സഭാ യോഗം നാളെ. എന്നാൽ പകരം ആരെയാണ് മുഖ്യമന്ത്രി കസേരയിൽ അവരോധിക്കുന്നതെന്ന് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നാളെ പട്നയിൽ നടക്കുന്ന നിയമസഭാ പാർട്ടി യോഗത്തിൽ ബി.ജെ.പി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ബി.ജെ.പി നിയമസഭാ പാർട്ടി നേതാവിന്റെ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനെ നിരീക്ഷകനായി നിയമിച്ചു. ചൗഹാൻ 14ന് പട്നയിൽ എത്തുമെന്നാണ് പ്രതീക്ഷ. 14ന് രാവിലെ 11 മണിക്കാണ് നിതീഷ് കുമാർ തന്റെ അവസാന മന്ത്രിസഭാ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം അദ്ദേഹം രാജി കത്ത് ഗവർണർക്ക് സമർപ്പിക്കും. ഇതിന് മുമ്പായി അദ്ദേഹം ജനതാദൾ (യുണൈറ്റഡ്) നേതാക്കളെയും എൻ.ഡി.എ നിയമസഭാ ഗ്രൂപ്പിലെയും നേതാക്കളെയും കാണുമെന്ന് പ്രതീക്ഷിക്കുന്നു.
നിതീഷ്കുമാർ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടൊയാണ് ബിഹാറിൽ അധികാര കൈമാറ്റത്തിനും ബി.ജെ.പിക്ക് ആദ്യമായി സംസ്ഥാന മുഖ്യമന്ത്രി പദവിലെത്താനും കളമൊരുങ്ങുന്നത്.ഏപ്രിൽ 15 ന് പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുക്കും.
പ്രഖ്യാപനത്തിന് മുന്നോടിയായി എൻ.ഡി.എ നേതാക്കൾ യോഗം ചേർന്നു. മുഖ്യമന്ത്രി ആരാകുമെന്ന് ബി.ജെ.പി ഇതുവരെ വ്യക്താക്കിയിട്ടില്ലെങ്കിലും സാമ്രാട്ട് ചൗധരിയാണ് ഈ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന ആദ്യ പേര്. നിത്യാനന്ദ് റായ്, രേണു ദേവി എന്നിവരാണ് പട്ടികയിലുള്ള മറ്റ് നേതാക്കൾ. നിയമസഭാ പാർട്ടി യോഗത്തിന് ശേഷം പാർട്ടി അന്തിമ തീരുമാനം പ്രഖ്യാപിക്കും.
ബിഹാർ നിയമസഭയിൽ 243 അംഗങ്ങളാണുള്ളത്. 36 മന്ത്രിമാരിൽ നിലവിലുള്ള മിക്ക മന്ത്രിമാരും തുടരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിതീഷ്കുമാർ രാജിവെക്കുന്നതോടെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായെത്തുമെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

