‘ഇത് ജനാധിപത്യത്തിന്‍റെ വിജയം, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം...’; ഭേദഗതി ബിൽ പരാജയപ്പെട്ടതിനു പിന്നാലെ പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതിനെ ജനാധിപത്യത്തിന്‍റെ വിജയമെന്ന് വിശേഷിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. രാജ്യത്തിന്റെ ഫെഡറൽ ഘടന മാറ്റിമറിക്കാൻ കേന്ദ്ര സർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
ലോക്സഭയിൽ ഭരണഘടന ഭേദഗതി ബില്ലിനു അനുകൂലമായി 298 പേർ വോട്ടു ചെയ്തപ്പോൾ, 230 എം.പിമാർ എതിർത്തു വോട്ടുചെയ്തു. ഹാജരുള്ളവരിൽ മൂന്നിൽ രണ്ടുപേരുടെ ഭൂരിപക്ഷത്തിന് 352 വോട്ട് വേണമായിരുന്നു. ആദ്യമായാണ് നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഒരു ഭരണഘടന ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെടുന്നത്. ‘ഇന്നലെ നടന്നത് ജനാധിപത്യത്തിന്റെ വലിയ വിജയമാണ്. ഫെഡറൽ ഘടന മാറ്റിമറിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്രത്തിന്‍റെ ഗൂഢാലോചന പരാജയപ്പെടുത്തി. ഇത് ഭരണഘടനയുടെ വിജയം, രാജ്യത്തിന്റെ വിജയം, പ്രതിപക്ഷ ഐക്യത്തിന്റെ വിജയം -അത് ഭരണകക്ഷി നേതാക്കളുടെ മുഖങ്ങളിൽ വ്യക്തമായി കാണാമായിരുന്നു’ -പ്രിയങ്ക ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതൊരു ഗൂഢാലോചനയാണെന്ന് കരുതുന്നു -എങ്ങനെയും അധികാരത്തിൽ തുടരാനുള്ള ആഗ്രഹം... അതിനായി, സ്ത്രീകളെ ഉപയോഗിച്ച് അധികാരത്തിൽ തുടരാനാണ് അവർ പദ്ധതിയിട്ടത്... ബിൽ പാസ്സായാൽ ജയിക്കാം, പാസായില്ലെങ്കിൽ പ്രതിപക്ഷ പാർട്ടികളെ സ്ത്രീ വിരുദ്ധർ എന്ന് മുദ്രകുത്തി സ്ത്രീകളുടെ രക്ഷകരാകാം എന്ന് അവർ കരുതി... സ്ത്രീകളുടെ രക്ഷകരാകുക അത്ര എളുപ്പമല്ലെന്ന് നമ്മുക്കറിയാമെന്നും അവർ കൂട്ടിച്ചേർത്തു. 2023ൽ ഏകകണ്ഠമായി പാസാക്കിയ ബിൽ തിരിച്ചുകൊണ്ടുവരണമെന്നും പ്രിയങ്ക കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്രത്തിന് ഇതൊരു കരിദിനമാണ്, അവർക്ക് കനത്ത ആഘാതമാണിത്. സ്ത്രീകളുടെ പ്രശ്നങ്ങൾ ക്രമാതീതമായി വർധിക്കുകയാണ്. സ്ത്രീകൾ വിഡ്ഢികളല്ല. അവർ എല്ലാം കാണുന്നുണ്ട്. പി.ആറും മീഡിയ ഹൈപ്പും ഇനി വിലപ്പോകില്ല. 2023ൽ എല്ലാ പാർട്ടികളും പിന്തുണച്ച് ഏകകണ്ഠമായി പാസാക്കിയ ബിൽ തിരിച്ചുകൊണ്ടുവരുകയാണ് വേണ്ടത്. നടപ്പാക്കാൻ ഭേദഗതികൾ വേണമെങ്കിൽ അതാണ് ചെയ്യേണ്ടത്. അല്ലാതെ മറ്റ് കാര്യങ്ങളുമായി കൂട്ടിക്കെട്ടി വളച്ചൊടിച്ച് അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുതെന്നും പ്രിയങ്ക വിമർശിച്ചു. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ രാജ്യമൊട്ടാകെ മണ്ഡല പുനർനിർണയം നടത്തി ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള 131ാം ഭരണഘടനാ ഭേദഗതിക്കുള്ള ബിൽ ആണ് പ്രതിപക്ഷം പരാജയപ്പെടുത്തിയത്.
പാർലമെന്റിൽ മോദി സർക്കാറിന് മേൽ വിജയം നേടിയതിന് പിന്നാലെ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ സർക്കാറിനെ പരാജയപ്പെടുത്താൻ എം.പിമാരെ പാർലമെന്റിലെത്തിച്ച തൃണമൂൽ നേതാക്കളോട് കോൺഗ്രസ്, എസ്.പി നേതാക്കൾ കൃതജ്ഞത അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് മമതാ ബാനർജിയെയും വിളിച്ച് നന്ദി അറിയിച്ചു.
ബിൽ പരാജയപ്പെട്ടതിന് പിന്നാലെ രാത്രി പാർലമെന്റ് മന്ദിരത്തിൽ എൻ.ഡി.എ യോഗം വിളിച്ചു. ഭരണഘടനാ ഭേദഗതി പരാജയപ്പെട്ടതോടെ അതുമായി ബന്ധിപ്പിച്ച് തങ്ങൾ അവതരിപ്പിച്ച മണ്ഡല പുനർനിർണയ ബില്ലുകളുമായി മുന്നോട്ടുപോകുന്നില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചതോടെ സർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകളും ദുർബലപ്പെട്ടു. ഇതോടെ 2023ൽ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ പാസാക്കിയ വനിതാ സംവരണ ബിൽ നിലനിൽക്കും. ഈ നിയമം പ്രാബല്യത്തിലാക്കി വ്യാഴാഴ്ച രാത്രി സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

