ഭീമ കൊറേഗാവ് കേസ്: ഷോമ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ മാവോവാദി ബന്ധം ആരോപിച്ച് 2018 ജൂൺ ആറിന് അറസ്റ്റ് ചെയ്യപ്പെട്ട നാഗ്പൂർ സർവകലാശാല മുൻ പ്രഫസർ ഷോമ സെന്നിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മഹാരാഷ്ട്രയിൽ അക്രമസംഭവങ്ങൾ നടന്ന് അഞ്ചു മാസത്തിന് ശേഷമാണ് സെന്നിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. കേസിൽ ആദ്യമായാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്.
മാർച്ച് 15ന് സെന്നിന്റെ തുടർ കസ്റ്റഡി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി എൻ.ഐ.എ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെന്നിന്റെ പ്രായവും രോഗാവസ്ഥയും കണക്കിലെടുത്ത് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്.
പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്പോർട്ട് സറണ്ടർ ചെയ്യണം, മേൽവിലാസവും ഫോൺ നമ്പറും അന്വേഷണ ഉദ്യോഗസ്ഥന് നൽകണം തുടങ്ങിയ നിബന്ധനകൾ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
നേരത്തേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ഗൗതം നവ്‍ലഖക്ക് (73) ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിക്കുന്നത് ആറാഴ്ചത്തേക്ക് നീട്ടണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, ജാമ്യം നൽകിയുള്ള വിധി നടപ്പാക്കുന്നത് കോടതി മൂന്നാഴ്ചത്തേക്ക് നീട്ടി.
ഗൗതം നവ്‍ലഖയെ 2018 ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. തലോജ ജയിലിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ 2022ൽ ആരോഗ്യാവസ്ഥ പരിണിച്ച് സുപ്രീംകോടതി വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു. ഭീമ കൊറേഗാവ് കേസിലെ മറ്റ് പ്രതികളായ വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും ആഗസ്റ്റിൽ സുപ്രീംകോടതി ജാമ്യം നൽകി. സെപ്റ്റംബറിൽ ആക്ടിവിസ്റ്റ് മഹേഷ് റാവത്തിനും ബോംബെ ഹൈകോടതി ജാമ്യം നൽകി.
2018ൽ ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെയടക്കം മഹാരാഷ്ട്ര പൊലീസ് ജയിലിലടച്ചത്. ദലിതരുടെ സമ്മേളനത്തിലേക്ക് മറാത്ത സവർണർ നടത്തിയ ആക്രമണം ഇരുവിഭാഗവും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് വളരുകയായിരുന്നു.
ഭീമ കൊറേഗാവിൽ നടന്ന സമ്മേളനത്തിന് പിന്നിൽ പ്രവർത്തിച്ചത് മാവോവാദികളാണെന്നും അവിടെ നടന്നത് മോദിയെ വധിക്കാനുള്ള ഗൂഢാലോചനയാണെന്നും ആരോപിച്ചാണ് സുധീർ ധാവ്‌ല, ഷോമ സെൻ, റോണ വിൽസൺ, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വരവര റാവു, പ്രഫ. സായിബാബ, ഫാ. സ്റ്റാൻ സാമി, അരുൺ ഫെരേര, വെർണൻ ഗോൽസാൽവസ്, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങിയ 16 ഓളം പേർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.