ഡൽഹി ജമാ മസ്ജിദിെൻറ മുറ്റത്ത് ‘ആസാദി’ പ്രതിഷേധം
text_fieldsന്യൂഡൽഹി: പൊലീസ് വിലക്ക് തള്ളി ഉത്തർപ്രദേശിലെ ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിെൻറ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജമാ മസ്ജിദിനു മുന്നിൽനിന്ന് ഡൽഹി ഗേറ്റിലേക്ക് നീങ്ങിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചയക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി; ജലപീരങ്കി പ്രയോഗിച്ചു. സമരക്കാർ പൊലീസിനെ കല്ലെറിഞ്ഞു. നിർത്തിയിട്ട ഒരു കാർ കത്തിച്ചു.
ഡൽഹി ഗേറ്റിൽ അഞ്ചു മണിക്കൂറോളം സമാധാനപരമായാണ് പ്രതിഷേധം നടന്നതെങ്കിലും വൈകീട്ട് ആറു മണിയോടെയാണ് ചിത്രം മാറിയത്. ജന്തർമന്തറിലേക്ക് പോകുന്നത് പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞെങ്കിലും പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നിന്നവരെയാണ് വൈകീട്ട് പൊലീസ് നേരിട്ടത്. ഇന്ത്യഗേറ്റിലേക്ക് പോകാനും പൊലീസ് അനുവദിക്കാത്തതിനെ സമരക്കാർ ചോദ്യംചെയ്തതിനെ തുടർന്നായിരുന്നു ഇത്. നിരവധി പേർക്ക് പരിക്കേറ്റു. മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർട്ടർ അരുൺ ശങ്കർ, കാമറാമാൻ വൈശാഖ് ജയപാലൻ എന്നിവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. കാമറ തകർന്നു. പൊലീസ് നടപടിയിൽ ചിതറിയോടിയവരെ പൊലീസ് വളഞ്ഞിട്ടു മർദിച്ചു.
ജമാ മസ്ജിദിലെ വെള്ളിയാഴ്ച പ്രാർഥനകൾക്കു ശേഷം ജന്തർമന്തറിലേക്ക് പ്രകടനം നയിക്കാനാണ് ഭീം ആർമി നേതാവായ ചന്ദ്രശേഖർ ആസാദ് ഒരുങ്ങിയത്. എന്നാൽ, വ്യാഴാഴ്ച നടന്ന വ്യാപക പ്രതിഷേധങ്ങൾ നേരിട്ട രീതിയിൽതന്നെ പ്രകടനം പൊലീസ് മുൻകൂറായി വിലക്കി. ആസാദ് ഡൽഹിയിൽ എത്തുേമ്പാൾതന്നെ അറസ്റ്റ് ചെയ്യാനും തീരുമാനിച്ചു. എന്നാൽ, പൊലീസിനെ നാടകീയമായി പലവട്ടം വെട്ടിച്ചാണ് ആസാദ് നയിച്ച പ്രകടനം നടന്നത്. പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയും ചെയ്തു.
ജമാ മസ്ജിദ് പരിസരത്ത് വ്യാഴാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച പ്രാർഥന മുൻനിർത്തി അതിൽ പൊലീസ് ഇളവു വരുത്തി. വൻ ജനാവലിയാണ് ജമാ മസ്ജിദിൽ പ്രാർഥനക്കും അതിനു പിന്നാലെ പ്രതിഷേധ പ്രകടനത്തിനുമായി എത്തിയത്. അറസ്റ്റ് ചെയ്യാൻ മുന്നൊരുക്കമുണ്ടെങ്കിലും കൃത്യസമയത്ത് ജമാ മസ്ജിദിൽ എത്തുമെന്ന് ചന്ദ്രശേഖർ ആസാദ് ട്വിറ്റർ വഴി പ്രഖ്യാപിച്ചിരുന്നു.
ഭരണഘടനയുമേന്തി മാസ് എൻട്രി
ജുമുഅ നമസ്കാര സമയം കഴിഞ്ഞപ്പോൾതന്നെ വാക്ക് പാലിച്ചുകൊണ്ട് ജമാ മസ്ജിദിെൻറ മുൻവശത്തെ പടവുകളിൽ ചന്ദ്രശേഖർ ആസാദ് പ്രത്യക്ഷപ്പെട്ടു. കൈയിൽ അംബേദ്കറുടെ ചിത്രവും ഭരണഘടനയുമായിട്ടായിരുന്നു വരവ്. ഭരണഘടനയുടെ ആമുഖവും ഏതാനും ഭാഗങ്ങളും വായിച്ച് മുദ്രാവാക്യം മുഴക്കി പ്രകടനം നയിച്ച് ആസാദ് മുന്നോട്ടു നടന്നു. പ്രാർഥനക്കെത്തിയ വൻജനാവലി തെരുവിലേക്ക് ഒഴുകി. പൗരത്വ നിയമഭേദഗതിയോടുള്ള പ്രതിഷേധ സൂചകമായി ഒട്ടേറെ പേർ കറുത്ത ബാൻഡ് കെട്ടിയിരുന്നു.
വൻ ജനാവലിക്കു മുന്നിൽ എണ്ണത്തിൽ വളരെ കുറവായ പൊലീസിന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അതിനിടയിൽ പണിപ്പെട്ട് തിക്കിക്കയറിയ മഫ്തി പൊലീസ് ആസാദിനെ പിടികൂടി. തൊട്ടുപിന്നാലെ പൊലീസ് നിര എത്തി. അവർ മസ്ജിദിന് എതിർവശത്തെ പൊലീസ് ബൂത്തിലേക്ക് ആസാദിനെ കൊണ്ടുപോയി. എന്നാൽ, ജനങ്ങളുടെ പ്രതിഷേധത്തിനിടയിൽ, അവരെ കുതറിത്തെറിപ്പിച്ച് ആസാദ് കെട്ടിടങ്ങളുടെ ടെറസ് വരെ ചാടിക്കടന്ന് ജനക്കൂട്ടത്തിനിടയിൽ മറഞ്ഞു. പൊലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിനിടയിൽ പ്രകടനം ഡൽഹി ഗേറ്റ് പിന്നിട്ടു. എന്നാൽ, ഏെറ അകലെയല്ലാതെ പൊലീസ് ബാരിക്കേഡ് തീർത്തിരുന്നു.
ഡൽഹിയിൽ കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ; ജന്തർമന്തറിനും താഴിട്ട് പൊലീസ്
ന്യൂഡൽഹി: പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ. ഡൽഹി ഗേറ്റ് സംഭവത്തെ തുടർന്ന് ഡസനിലേറെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തോടുള്ള പൊലീസ് മുറക്കെതിരെ കൂടുതൽ പ്രതിഷേധങ്ങൾ അരങ്ങേറി.
ജാമിഅ സർവകലാശാലക്കടുത്ത് പ്രദേശവാസികൾ വൈകീട്ട് പ്രതിഷേധവുമായി ഒത്തുകൂടി. ഡൽഹി ഗേറ്റിലേക്ക് മാർച്ച് നടത്താനുള്ള പുറപ്പാടിലായിരുന്നു അവർ. എന്നാൽ, കൂടുതൽ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ഞായറാഴ്ച രാത്രി ജാമിഅയിൽ പൊലീസ് നടത്തിയ അതിക്രമം ഗൗരവവിഷയമായി നിൽക്കുന്നതിനിടെയാണിത്. വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യ ഗേറ്റ്, കൊണാട്ട് േപ്ലസ് എന്നിവിടങ്ങളിൽ യുവജനങ്ങൾ കൊടുംതണുപ്പു വകവെക്കാതെ പ്രതിഷേധ പ്രകടനത്തിനെത്തി.
ജന്തർമന്തറിൽ വ്യാഴാഴ്ച ഒത്തുകൂടാൻ അനുവദിച്ച പൊലീസ്, വെള്ളിയാഴ്ച അവിടേക്ക് ആരെയും കടത്തിയില്ല. ഇവിടെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെൻറ് സ്ട്രീറ്റിൽ ഗതാഗതം വിലക്കി. ഇതേതുടർന്നായിരുന്നു ഇന്ത്യ ഗേറ്റിലെയും കൊണാട്ട് പ്ലേസിലെയും പ്രകടനങ്ങൾ. കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ വടക്കൻ ഡൽഹിയിലെ സീലംപുരിൽ നിരോധനാജ്ഞ ലംഘിച്ച് ജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. ഇവിടെ 12 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിരോധനാജ്ഞ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.