ഇനിയെനിക്കാരുണ്ട്- ഉടമയുടെ മൃതദേഹമെത്തിച്ചപ്പോൾ നാലാം നിലയിൽനിന്ന് ചാടി ചത്ത് വളർത്തുനായ
text_fieldsകാണ്‍പുര്‍: വളര്‍ത്തുമൃഗങ്ങളുടെ സ്നേഹത്തിെൻറ കൗതുകമുണർത്തുന്ന നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. ഹൃദയത്തെ സ്പർശിക്കുന്നൊരു കഥയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ജയ എന്ന വളർത്തുനായയുടേത്. ഉടമയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഫ്ലാറ്റിെൻറ നാലാം നിലയിൽ നിന്ന് ജയ ചാടി ചാകുകയായിരുന്നു.
കാണ്‍പുരിലെ ബാര-2 പ്രദേശത്ത് താമസിക്കുന്ന ഡോ. അനിത രാജ് സിങിെൻറ വളർത്തുനായയാണ് ജയ. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച ഡോ. അനിത മരിച്ചു. മൃതദേഹം ഇവരുടെ അപ്പാര്‍ട്മെൻറില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെ ജയ നാലാം നിലയിൽനിന്ന് താഴേക്ക് ചാടി ചത്തതായി ‘ദി ട്രിബ്യൂൺ’ റിപ്പോര്‍ട്ട് ചെയ്തു.
ഡോ. അനിതക്ക് 12 വർഷം മുമ്പ് തെരുവിൽ നിന്ന് പരിക്കേറ്റ നിലയിൽ കിട്ടിയതാണ് ജയയെ. പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ നായ്കുട്ടിയെ ഏറെ നാളത്തെ ചികിത്സക്കും പരിചരണത്തിനും ശേഷമാണ് ഡോ. അനിത ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത്. ജയ വീട്ടിലെ ഒരംഗത്തെ പോലെ ആയിരുന്നുവെന്ന് ഡോക്ടര്‍ അനിതയുടെ മകൻ തേജസ് പറയുന്നു.
വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഡോ. അനിത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്നുമുതൽ ശരിക്ക് ഭക്ഷണം കഴിക്കാതെ ജയ ക്ഷീണിതയായിരുന്നെന്ന് തേജസ് പറയുന്നു. ബുധനാഴ്ചയാണ് രോഗം മൂര്‍ച്ഛിച്ച് ഡോ. അനിത മരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചതോടെ ജയ അസ്വസ്ഥയാവുകയും തുടര്‍ച്ചയായി കുരയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നാലാം നിലയിലുള്ള ബാൽക്കണിയിൽ നിന്ന് താഴേയ്ക്കു ചാടുകയായിരുന്നെന്ന് തേജസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ നായയെ ഉടൻ മൃഗഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ചാവുകയായിരുന്നു. ഉയരത്തില്‍നിന്നുള്ള വീഴ്ചയില്‍ നട്ടെല്ല് തകര്‍ന്നതാണ് മരണത്തിനിടയാക്കിയത്. ഡോ. അനിതയുടെ ശവസംസ്‌കാരത്തിനു പിന്നാലെ വളര്‍ത്തുനായയുടെ മൃതദേഹവും വീടിനടുത്ത് സംസ്‌കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.