ബംഗളൂരു സംഘർഷം: മുൻ മേയർ സമ്പത്ത് രാജ് പ്രതിപ്പട്ടികയിൽ
text_fieldsബംഗളൂരു: ഫേസ്ബുക്കിൽ പ്രവാചക നിന്ദ പോസ്റ്റിട്ടതിനെതിരെ ബംഗളൂരു ഇൗസ്റ്റ് മേഖലയിൽ നടന്ന പ്രതിഷേധം അക്രമത്തിലും വെടിവെപ്പിലും കലാശിച്ച സംഭവത്തിലെ കേസിൽ മുൻ ബംഗളൂരു കോർപറേഷൻ മേയറും സിറ്റിങ് കോൺഗ്രസ് കൗൺസിലറുമായ (കോർപറേറ്റർ) ആർ. സമ്പത്ത് രാജിനെ പ്രതിപ്പട്ടികയിൽ ചേർത്തു. ഡി.ജെ.ഹള്ളി, കെ.ജി.ഹള്ളി എന്നിവിടങ്ങളിലുണ്ടായ സംഘർഷത്തിൽ സമ്പത്ത് രാജിനെയും പ്രതിചേർത്തുവെന്നും സംഘർഷത്തെക്കുറിച്ച് നേരത്തെ തന്നെ അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈം ബ്രാഞ്ച് അറിയിച്ചു.
സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ രണ്ടു തവണയായി മണിക്കൂറുകളോളം സമ്പത്ത് രാജിനെയും പുലികേശി നഗർ കോൺഗ്രസ് കൗൺസിലർ അബ്ദുൽ റാക്കീബ് സാക്കിറിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇരുവരെയും ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. ബംഗളൂരു സംഘർഷം ആസൂത്രണം ചെയ്തുവെന്ന് പൊലീസ് ആരോപിക്കുന്ന നേതാക്കളുമായി ബന്ധം പുലർത്തിയെന്ന പേരിൽ സമ്പത്ത് രാജിഴൻറ പേഴ്സനൽ അസിസ്റ്റൻറ് അരുൺ കുമാറിനെ നേരത്തേ അറസ്റ്റ് െചയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിനെ പ്രതിപട്ടികയിൽ ചേർത്തത്. ബംഗളൂരു സംഘർഷം കോൺഗ്രസിനെതിരായ ആയുധമായി ബി.ജെ.പി മാറ്റുകയാണെന്നും ആസൂത്രിത നീക്കമാണിതെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
ആഗസ്റ്റ് 11ന് രാത്രി ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 61 കേസുകളിൽ എസ്.ഡി.പി.ഐ നേതാവ് മുസമ്മിൽ പാഷ ഉൾപ്പെടെ 421 പേർ അറസ്റ്റിലായിരുന്നു. സി.സി.ബി അന്വേഷണത്തിന് പുറമെ യു.എ.പി.എ ചുമത്തിയ രണ്ടു കേസുകൾ എൻ.ഐ.എയും അന്വേഷിക്കുന്നുണ്ട്. ബംഗളൂരു ഇൗസ്റ്റിലുണ്ടായ അക്രമസംഭവങ്ങളിൽ പുലികേശി നഗർ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടും ഡി.ജെ. ഹള്ളി പൊലീസ് സ്റ്റേഷനും ആക്രമിക്കപ്പെടുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുപേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.