മെട്രോ സർവിസ് പെട്ടെന്ന് നിലച്ചു; ബംഗളൂരു നഗരത്തിൽ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാർ
text_fieldsബംഗളൂരു: മെട്രോ സർവിസ് പെട്ടെന്ന് നിലച്ചതോടെ ചൊവ്വാഴ്ച രാത്രി ബംഗളൂരു നഗരത്തിൽ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാർ. വൈകുന്നേരം ആറരയോടെ നഗരമധ്യത്തിലെ കബൺ പാർക്ക് അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ ട്രെയിനിന് സാങ്കേതിക തകരാർ സംഭവിച്ചതാണ് സർവിസ് നിലക്കാൻ കാരണമായത്. ഇതോടെ, എം.ജി റോഡിനും മാഗഡി റോഡിനും ഇടയിലുള്ള സുപ്രധാന ഭൂഗർഭ പാതയിലെ സർവിസുകൾ പൂർണമായും നിർത്തിവെക്കാൻ ബി.എം.ആർ.സി.എൽ (ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്) നിർബന്ധിതരായി.
പെട്ടെന്നുണ്ടായ സർവിസ് തടസ്സത്തെ തുടർന്ന് എം.ജി റോഡ് ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന നിരവധി പേർ മണിക്കൂറുകളോളം സ്റ്റേഷനുകളിലും റോഡുകളിലും കാത്തുനിന്നു.
യാത്രാസൗകര്യങ്ങൾ കുറവായതോടെ ടാക്സി സർവിസുകൾ അമിതനിരക്ക് ഈടാക്കി. ഓട്ടോറിക്ഷകളിലും അമിതമായ നിരക്ക് നൽകിയാണ് പലരും വീടെത്തിയത്. ചിലർ കൂടുതൽ യാത്രക്കാരെ കയറ്റാൻ തയാറായതുമില്ല. മറ്റു ചിലർ ചരക്കുലോറികൾ വരെ തടഞ്ഞുനിർത്തി അതിനുപിന്നിൽ കയറി താമസസ്ഥലങ്ങളിലേക്ക് പോയി. കിലോമീറ്ററുകൾ നടന്നാണ് ചിലർ വീടെത്തിയത്.
പ്രതിസന്ധി പരിഹരിക്കാനായി ബി.എം.ആർ.സി.എൽ എം.ജി റോഡ്-വൈറ്റ്ഫീൽഡ്, മാഗഡി റോഡ്-ചല്ലഘട്ട റൂട്ടുകളിൽ ഷോർട്ട് ലൂപ് സർവിസുകൾ ഓപറേറ്റ് ചെയ്തെങ്കിലും യാത്രാദുരിതം പരിഹരിക്കാനായില്ല. അടിയന്തരമായി ഫീഡർ സർവിസ് ബസുകൾ ഏർപ്പെടുത്താൻ ബി.എം.ടി.സിക്ക് (ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ) കഴിഞ്ഞില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
അണ്ടർഗ്രൗണ്ട് സ്റ്റേഷനുകൾക്കുള്ളിൽ മൊബൈൽ റേഞ്ച് ഇല്ലാതിരുന്നതും യാത്രക്കാർക്ക് തിരിച്ചടിയായി. രാത്രിതന്നെ തകരാർ പരിഹരിച്ചെങ്കിലും ഇന്ന് രാവിലെയാണ് ഈ റൂട്ടിൽ മെട്രോ സർവിസ് പുനരാരംഭിച്ചത്.
അതേസമയം, ഇത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വലിയ വിമർശനം ഉയരുകയാണ്. സംഭവത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ രംഗത്തെത്തി.
‘ഒന്നാം ലോകരാജ്യത്തിന് യോജിച്ച സാങ്കേതിക കഴിവുള്ളവർ ഇവിടെയുണ്ട്, പക്ഷേ മൂന്നാം ലോകരാജ്യത്തിന്റേതായ ഭരണ സംവിധാനമാണ് ബംഗളൂരുവിലേത്’ എന്നായിരുന്നു തേജസ്വിയുടെ വിമർശനം. മെട്രോയിൽ ഉണ്ടാകുന്ന ഇത്തരം തകരാറുകൾ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലെ വലിയ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെട്രോയിലെ സാങ്കേതിക തകരാറുകൾ അംഗീകരിക്കാനാവില്ലെന്നും, അറ്റകുറ്റപ്പണികളിലെ വീഴ്ചകൾ പരിഹരിക്കാൻ ബി.എം.ആർ.സി.എൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ബംഗളൂരു സെൻട്രൽ എംപി പി.സി. മോഹനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

