‘നേതാജിയെ അപമാനിച്ചു’; ബി.ജെ.പി എം.പി നാഗേന്ദ്ര റായുടെ ‘ബംഗ വിഭൂഷൺ’ ബഹുമതി പിൻവലിച്ച് ബംഗാൾ സർക്കാർ
text_fieldsകൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിനെ അപമാനിച്ചെന്ന വിവാദത്തിന് പിന്നാലെ ബി.ജെ.പി രാജ്യസഭാ എം.പി നാഗേന്ദ്ര റായിക്ക് നൽകിയ പശ്ചിമ ബംഗാളിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ബംഗ വിഭൂഷൺ’ സർക്കാർ പിൻവലിച്ചു. അനന്ത മഹാരാജ് എന്ന് അറിയപ്പെടുന്ന നാഗേന്ദ്ര റായിക്ക് ഫെബ്രുവരി 21നാണ് പുരസ്കാരം നൽകിയത്.
നേതാജിയെക്കുറിച്ച് നാഗേന്ദ്ര റായ് നടത്തിയ പരാമർശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമ ബംഗാളിൽ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹുമതി തിരിച്ചെടുക്കാനുള്ള തീരുമാനം. പുരസ്കാരം പിൻവലിക്കുന്നതായി വ്യാഴാഴ്ച ബംഗാൾ സർക്കാർ അറിയിക്കുകയായിരുന്നു.
നേതാജിയെ ‘യുദ്ധ കുറ്റവാളി’ എന്ന് വിശേഷിപ്പിച്ച അനന്ത മഹാരാജ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആസാദ് ഹിന്ദ് ഫൗജിന്റെ പങ്കിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ബഹുമതി നിലനിർത്തുന്നത് അതിന്റെ അന്തസ്സിനും ഉദ്ദേശ്യത്തിനും യോജിച്ചതല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം റദ്ദാക്കുന്നതെന്ന് പശ്ചിമ ബംഗാൾ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നേതാജിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി പൊലീസിന് നിർദേശം നൽകിയിരുന്നു. നേതാജിയെ അപമാനിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും ഉത്തരവാദികൾ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. 2026 ഫെബ്രുവരിയിലാണ് മമത ബാനർജി സർക്കാരിന്റെ കാലത്ത് നാഗേന്ദ്ര റായിക്ക് ‘ബംഗ വിഭൂഷൺ’ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

