ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.പി മിതാലി ബാഗിന്‍റെ കാറിന് നേരെ ബി.ജ.പി പ്രവർത്തകരുടെ ആക്രമണം: സംഭവം നിഷേധിച്ച് ബി.ജെ.പി രംഗത്ത്
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പി മിതാലി ബാഗിന്‍റെ കാറിന് നേരെ ബി.ജെ.പി. പ്രവർത്തകരുടെ ആക്രമണം. തിങ്കളാഴ്ച പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഹൂഗ്ലി ജില്ലയിലെ ഗോഗാട്ടിൽ വെച്ച് തന്റെ കാർ ബി.ജെ.പി പ്രവർത്തകർ തകർത്തതെന്ന് മിതാലി ബാഗ് ആരോപിച്ചു. എന്നാൽ ബി.ജെ.പി ഇത് നിഷേധിച്ച് രംഗത്തെത്തി. എം.പി നാടകം കളിക്കുകയാണെന്നും തൃണമൂൽ പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരെയാണ് ആക്രമിച്ചതെന്നും അവകാശപ്പെട്ടു. തന്‍റെ ഫേസ്ബുക്ക് ലൈവിലൂടെ വികാരാധീനയായാണ് മിതാലി ബാഗ് അക്രമവിവരം പങ്കുവെച്ചത്. ബി.ജെ.പി സ്ഥാനാർഥിയുടെ തെരെഞ്ഞെടുപ്പ് ഓഫീസിന് മുന്നിലൂടെ വാഹനം കടന്നുപോകുമ്പോഴാണ് പ്രവർത്തകർ കല്ലെറിയുകയും കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തത്.
താനൊരു ദളിത് വിഭാഗത്തിൽപ്പെട്ട സ്ത്രീയാണെന്നും ലാത്തിയുമായി നിന്ന ബി.ജെ.പി പ്രവർത്തകർ തന്റെ വഴി തടഞ്ഞെന്നും അവർ ആരോപിച്ചു.സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ബി.ജെ.പി ഒരു ദളിത് വനിതാ എം.പിയോട് ഇതാണോ ചെയ്യേണ്ടതെന്ന് മിതാലി ചോദിച്ചു. ഗ്ലാസ് ചില്ലുകൾ ദേഹത്ത് വീണതിനെത്തുടർന്ന് എം.പിയെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണം നിഷേധിച്ചതിനോടൊപ്പം തൃണമൂൽ പ്രവർത്തകർ ബി.ജെ.പി ഓഫീസിലേക്ക് ഇരച്ചുകയറുകയും പ്രവർത്തകരെ പരിക്കേൽപ്പിക്കുകയും ചെയ്തതെന്നാണ് ബി.ജെ.പിയുടെ വാദം. അക്രമത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മിതാലി ബാഗ് ഇത്തരമൊരു നാടകം കളിക്കുന്നതെന്ന് ആരോപിച്ചു. തങ്ങളുടെ 50 ഓളം പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബി.ജെ.പി നേതാവ് ബിമൻ ഘോഷ് അവകാശപ്പെട്ടു.
ഒരു ദളിത് വനിതാ എം.പിക്ക് നേരെയുള്ള അക്രമം ബി.ജെ.പിയുടെ ഫാസിസ്റ്റ് സ്വഭാവമാണ് കാണിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ഇതിന് ബംഗാളിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കേന്ദ്ര സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും എം.പിയുടെ ഫേസ്ബുക്ക് ലൈവും പരിശോധിച്ചു വരികയാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

