മെസ്സിയുടെ കൂറ്റൻ പ്രതിമ നീക്കംചെയ്ത് ബംഗാൾ സർക്കാർ
text_fieldsകൊൽക്കത്ത: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൂറ്റൻ പ്രതിമ നീക്കംചെയ്ത് പശ്ചിമബംഗാൾ സർക്കാർ. കൊൽക്കത്തയിലെ ലേക് ടൗൺ വി.ഐ.പി റോഡിൽ സ്ഥാപിച്ചിരുന്ന, മെസ്സി തന്നെ അനാച്ഛാദനം ചെയ്ത 70 അടി ഉയരമുള്ള പ്രതിമ സുരക്ഷാഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഇല്ലാതാക്കിയത്.
ഇതുസംബന്ധിച്ച് പ്രദേശവാസികൾ നൽകിയ പരാതിയിൽ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തിശേഷമാണ് പ്രതിമ നീക്കാൻ തീരുമാനമായത്. കഴിഞ്ഞയാഴ്ച മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രതിമക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കുകയും നൈലോൺ കയറുകൾ ഉപയോഗിച്ച് കെട്ടിപ്പൂട്ടുകയും ചെയ്തിരുന്നു. അടിത്തറ പൊളിച്ച് മാറ്റിയശേഷം ഹൈഡ്രോളിക് ക്രെയ്ൻ ഉപയോഗിച്ചാണ് പ്രതിമ മാറ്റിയത്.
തിരക്കേറിയ പ്രധാന റോഡിന് തൊട്ടടുത്ത്, ഫൈബർ ഗ്ലാസും ഇരുമ്പും ഉപയോഗിച്ച് നിർമിച്ചതാണ് പ്രതിമ. പ്രതിമ കാണാൻ ദിവസേന ആയിരക്കണക്കിന് ആരാധകരാണ് കൊൽക്കത്തയിൽ എത്തിയിരുന്നത്. പ്രതിമ നീക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. നടപടിയിൽ ഫുട്ബാൾ ആരാധകരും അമർഷത്തിലാണ്.
മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ 2025 ഡിസംബറിൽ മെസ്സിയുടെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ചാണ് പ്രതിമ സ്ഥാപിച്ചത്. അന്ന് മെസ്സിയുടെ പരിപാടിക്കിടെ കാണികൾ നിലവിട്ടതിനെ തുടർന്ന് സ്റ്റേഡിയത്തിൽ വലിയതോതിലുള്ള പ്രതിഷേധങ്ങളും സംഘർഷങ്ങളും അരങ്ങേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

