535 കോടി രൂപയുടെ നിക്ഷേപത്തിൽ ദുരൂഹതയെന്ന് പരാതി; തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾക്കെതിരെ പൊലീസ് അന്വേഷണം
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ കണക്കിൽപ്പെടാത്ത പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വിമത എം.എൽ.എയുടെ പരാതിക്ക് പിന്നാലെ പാർട്ടി അക്കൗണ്ടുകൾക്കെതിരെ പശ്ചിമ ബംഗാൾ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘടിത കുറ്റകൃത്യം, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കൊൽക്കത്തയിലെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സെൻട്രൽ പ്ലാസ ബ്രാഞ്ചിലുള്ള തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ബിശ്വനാഥ് ദാസ് നൽകിയ പരാതിയിലാണ് ബിധാനഗർ പൊലീസ് കമ്മീഷണറേറ്റിന്റെ സൈബർ ക്രൈം വിഭാഗം ഐ.ടി ആക്ട് പ്രകാരം കേസെടുത്തത്.
പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രിയും തൃണമൂൽ കോൺഗ്രസ് ട്രഷററുമായിരുന്ന അരൂപ് ബിശ്വാസ് ഒരാഴ്ച മുമ്പ് എച്ച്.ഡി.എഫ്.സി ബാങ്കിന് കത്തയച്ച വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പൊലീസിന്റെ അടിയന്തര നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ ട്രഷറർ എന്ന നിലയിൽ ഒപ്പുവെച്ചിരുന്ന അരൂപ് ബിശ്വാസിനെ ജൂൺ അഞ്ചിനാണ് പദവിയിൽ നിന്ന് നീക്കിയത്. ആ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, 2025 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് പാർട്ടിയുടെ ആകെ പ്രഖ്യാപിത ഫണ്ടായ 1,018.8 കോടി രൂപയിൽ 535 കോടി രൂപയും ഈ മൂന്ന് അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
എന്നാൽ വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച പണമാണ് ഇലക്ട്രോണിക് ബാങ്കിങ് സംവിധാനങ്ങൾ വഴി ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്ന് ബിശ്വനാഥ് ദാസ് പരാതിയിൽ ആരോപിക്കുന്നു. പണത്തിന്റെ ഉറവിടം മറച്ചുവെക്കാൻ ഓൺലൈൻ ബാങ്കിങ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും, അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കെ.വൈ.സി രേഖകളും ഡിജിറ്റൽ ഇടപാട് വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ ബാങ്കിന് നിർദേശം നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

