ഇ.വി.എമ്മിൽ ബി.ജെ.പി, സി.പി.എം ബട്ടണുകൾക്ക് മുകളിൽ ടേപ്പ്; തൃണമൂലെന്ന് ബി.ജെ.പി ആരോപണം, റീപോളിങ് നടത്തണമെന്ന് ആവശ്യം
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാണിച്ചുവെന്ന് ബി.ജെ.പിയുടെ ആരോപണം. ഫാൽട്ട നിയമസഭ മണ്ഡലത്തിലെ ഒരു ബൂത്തിൽ വോട്ടിങ് മെഷീനിലെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ചിഹ്നങ്ങൾക്ക് നേരെ ടേപ്പുകൾ ഒട്ടിച്ചതായി ബി.ജെ.പി ആരോപിച്ചു. ബി.ജെ.പിയുടെ താമരയുടെയും സി.പിഎമ്മിന്റെ ചുറ്റിക അരിവാളിന്റെയും നേരെയുള്ള ബട്ടണുകൾ ടേപ്പ്കൊണ്ട് മറച്ചിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
തൃണമൂൽ കോൺഗ്രസ് മനപൂർവം വോട്ടർമാരെ തനിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞുവെന്ന് ബി.ജെ.പി സ്ഥാനാർഥി ദേബാങ്ഷു പാണ്ഡ ആരോപിച്ചു. സംഭവത്തിൽ സി.പി.എം പ്രതികരിച്ചിട്ടില്ല. അതേസമയം, ഇ.വി.എം ബട്ടണുകൾ ടേപ്പുവെച്ച് മറച്ചുവെന്ന ആരോപണം പരിശോധിക്കുമെന്നും ശരിയാണെന്ന് കണ്ടെത്തിയാൽ റീപോളിങ് നടത്തുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനർ അറിയിച്ചു.
അഭിഷേക് ബാനർജി പ്രതിനിധീകരിക്കുന്ന ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമാണ് ഫാൽട്ട. വോട്ടെടുപ്പിന് മുമ്പുതന്നെ ഇവിടെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഭിഷേക് ബാനർജിയുടെ അടുത്ത അനുയായിയായ ജഹാംഗീർ ഖാനാണ് ഇവിടെ തൃണമൂൽ സ്ഥാനാർഥി. ജഹാംഗീർ ഖാനും ഐ.പി.എസ് ഉദ്യോഗസ്ഥനായ അജയ് പാൽ ശർമ്മയുമായുളള ഏറ്റുമുട്ടലോടെ ശ്രദ്ധേയമായിരുന്നു ഫാൽട്ട മണ്ഡലം.
ഇ.വി.എമ്മിൽ തന്റെ പേരിന് നേരെയുള്ള ബട്ടൺ പല ബൂത്തുകളിലും പ്രവർത്തനരഹിതമാക്കിയതായും ബി.ജെ.പി സ്ഥാനാർഥി ആരോപിച്ചു. വോട്ടർമാർ തനിക്ക് വോട്ട് ചെയ്യാൻ കഴിയാത്തവിധം മനപൂർവം ചെയ്തതാണെന്നും പോളിങ് പ്രക്രിയയെ സ്വാധീനിക്കാനും ന്യായമായ വോട്ടെടുപ്പ് തടയാനുമാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതെന്നും ദേബാങ്ഷു പാണ്ഡ ആരോപിച്ചു.
ബി.ജെ.പി സ്ഥാനാർഥിയുടെ പേര് മറച്ചിരിക്കുന്ന ഇ.വി.എമ്മിന്റെ വിഡിയോ ബി.ജെ.പി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ‘ഡയമണ്ട് ഹാർബറിലെ ഫാൽട്ടയിൽ നിന്ന് ടി.എം.സി ടിക്കറ്റിൽ മത്സരിക്കുന്ന കുറ്റവാളിയായ ജഹാംഗീർ ഖാന് വേണ്ടി മമത ബാനർജി വാദിച്ചത് ഇതാണ്’ എന്നാണ് വിഡിയോ പങ്കുവെച്ച് അമിത് മാളവ്യ എക്സിൽ കുറിച്ചത്. നിരവധി പോളിങ് ബൂത്തുകളിൽ, ബി.ജെ.പിക്ക് വോട്ട് ചെയ്യാനുള്ള ഓപ്ഷൻ ടേപ്പ് ഉപയോഗിച്ച് തടഞ്ഞെന്നും ഇത് വോട്ടർമാർ അവരുടെ ഇഷ്ടം വിനിയോഗിക്കുന്നതിനെ വിലക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം ‘ഡയമണ്ട് ഹാർബർ മോഡൽ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 144ാം നമ്പർ ബൂത്തിലാണ് സംഭവമെന്നും 170, 189 ബൂത്തുകളിലും സമാനമായ രീതിയിൽ തട്ടിപ്പ് നടന്നതായും മാളവ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

