'കോൺഗ്രസിനെ ഉപദേശിക്കുന്നതിന് മുമ്പ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടത്തിക്കാണിക്കൂ'; വിമർശനവുമായി പ്രിയങ്ക് ഖാർഗെ
text_fieldsപ്രിയങ്ക് ഖാർഗെ
ബംഗളൂരു: കർണാടകയിലെ ജാതി സെൻസസ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്ത്. കോൺഗ്രസ് സർക്കാരിനെ ഉപദേശിക്കാൻ നിൽക്കുന്നതിന് മുൻപ്, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ആദ്യം ജാതി സെൻസസ് നടത്താൻ തയ്യാറാകണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
സംസ്ഥാനത്തെ ജാതി സെൻസസ് റിപ്പോർട്ട് ഇതുവരെ ക്യാബിനറ്റിന് മുൻപിൽ വന്നിട്ടില്ലെന്നും, അത് വരുമ്പോൾ കൃത്യമായി ചർച്ച ചെയ്യുമെന്നും പ്രിയങ്ക് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. "എന്തിനാണ് ബി.ജെ.പി ഇത്രയധികം ആശങ്കപ്പെടുന്നത്? ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും അവർ ആദ്യം ജാതി സെൻസസ് നടത്തട്ടെ. 'ജനസംഖ്യാനുപാതികമായ അവകാശങ്ങൾ' എന്ന മുദ്രാവാക്യത്തെ അവരും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അത് നല്ല കാര്യമാണ്. ആദ്യം അവർ അത് നടപ്പാക്കട്ടെ, എന്നിട്ട് മതി നമുക്ക് ഉപദേശങ്ങൾ," ഖാർഗെ പരിഹസിച്ചു.
കർണാടക സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായാണ് സർവ്വേ നടത്തിയത്. മുൻ അഡ്വക്കേറ്റ് ജനറൽ മധുസൂദൻ നായിക്കിന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ റിപ്പോർട്ട് ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, റിപ്പോർട്ടിന്റെ തുടർനടപടികൾ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം, ജാതി സെൻസസ് വിഷയത്തിൽ ബി.ജെ.പിയും സർക്കാരിനെതിരെ ശക്തമായി രംഗത്തുണ്ട്. സംസ്ഥാനത്തെ ഒ.ബി.സി കുടുംബങ്ങളുടെ അവസ്ഥയെക്കുറിച്ച് സർക്കാർ ജനങ്ങളെ ഇരുട്ടിൽ നിർത്തുകയാണെന്ന് ബി.ജെ.പി നേതാവ് വി. സുനിൽ കുമാർ ആരോപിച്ചു. കൃത്യമായ കണക്കുകളില്ലാതെ എങ്ങനെയാണ് ബജറ്റിൽ ശരിയായ പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.
റിപ്പോർട്ട് പുറത്തുവിടാത്തതിനെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുമ്പോൾ, സർക്കാർ ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലാണ് ഉറ്റുനോക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് നിലവിലെ നേതൃത്വമാണ്. വരും ദിവസങ്ങളിൽ വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചയാകുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

