സ്കൂൾ ഫീസ് അടച്ചില്ല; പത്താംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി
text_fieldsഹൈദരാബാദ്: സ്കൂൾ ഫീസ് അടക്കാൻ പണമില്ലാത്തതിനെ തുടർന്ന് ഹൈദരാബാദിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ഫീസ് അടക്കാെത ക്ലാസിൽ കയറരുതെന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കൂലിത്തൊഴിലാണ്. ലോക്ഡൗണിൽ വരുമാനം നിലച്ചതോടെ കുടുംബത്തിന്‍റെ നില പരുങ്ങലിലായി. ഇതോടെ 37,000 രൂപയോളം സ്കൂൾ ഫീസ് അടക്കാൻ കഴിഞ്ഞില്ല.
ലോക്ഡൗണിൽ വരുമാനം കുറഞ്ഞെങ്കിലും 15,000 രൂപ സ്കൂൾ ഫീസായി അടച്ചിരുന്നുവെന്നും 20നകം ബാക്കി തുക അടക്കാമെന്ന് മാനേജ്മെന്റിനെ അറിയിച്ചിരുന്നതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. സ്കൂൾ അധികൃതർ ഫീസ് അടക്കാത്തതിനാൽ പെൺകുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നതായും പിതാവ് ആരോപിച്ചു.
കഴിഞ്ഞദിവസം മകൾ സ്കൂളിൽ പോകാൻ വിസമ്മതിച്ചിരുന്നു. അധ്യാപികയോട് ആശുപത്രിയിൽ പോയിരിക്കുകയാണെന്ന് പറയണമെന്നായിരുന്നു മകളുടെ നിർദേശം. അധ്യാപകർ തന്നെ വിളിച്ച് പണം നൽകാൻ സമ്മർദ്ദം ചെലുത്തിയിരുന്നതായും പിതാവ് പറഞ്ഞു. സ്കൂൾ ഫീസ് അടക്കുന്നതുവരെ ക്ലാസിൽ വരരുതെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായും പറയുന്നു.
സ്കൂൾ അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് ഇൻസ്പെക്ടർ നരസിംഹ സ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.