ബറേലി സംഘർഷം: ഇനാം പ്രഖ്യാപിച്ച് പൊലീസ്
text_fieldsബറേലി (യു.പി): ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ വിവാദവും തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന ‘ഇത്തിഹാദെ മില്ലത്ത് കൗൺസിൽ’ (ഐ.എം.സി) നേതാവ് തൗഖീർ റാസയുടെ ഏഴ് അനുയായികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് യു.പി പൊലീസ്. ആളൊന്നിന് 15,000 രൂപ വീതം നൽകുമെന്നാണ് വാഗ്ദാനം.
സെപ്റ്റംബർ 26ന് പൊട്ടിപ്പുറപ്പെട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഏഴുപേരാണ് കുറ്റാരോപിതരെന്ന് സ്ഥലം എസ്.പി പറഞ്ഞു. പല സ്റ്റേഷനുകളിലായാണ് കേസ്. നദീം എന്നയാൾക്കെതിരെ കൂട്ട ബലാത്സംഗക്കേസും എടുത്തിട്ടുണ്ട്. കേസിൽ ഇതുവരെ മൗലാന തൗഖീർ റാസ ഖാൻ ഉൾപ്പെടെ 80ലധികം പേർ അറസ്റ്റിലായി. വിവിധ കേസുകളിൽ 125പേരാണ് പ്രതിസ്ഥാനത്തുള്ളത്. കണ്ടാലറിയുന്ന 3000ത്തോളം പേർക്കെതിരെയും കേസുണ്ട്.
സംഭവത്തിനുശേഷം തൗഖീറിനെതിരെ യോഗി സർക്കാർ വേട്ടയാടൽ നടപടിയാണ് കൈക്കൊള്ളുന്നതെന്ന് വ്യാപക വിമർശനമുണ്ട്. തൗഖീറിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയം കഴിഞ്ഞദിവസം ബറേലി വികസന അതോറിറ്റി പൊളിച്ചിരുന്നു. നിയമം ലംഘിച്ചുള്ള നിർമാണമെന്നാണ് ആരോപണമെങ്കിലും ഇതിന് പിന്നിൽ പകപോക്കലാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

