`ആർ.എസ്.എസിനെ നിരോധിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് കത്തി ചാരമാകും'- കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍
text_fieldsകര്‍ണാടകയില്‍ ആർ.എസ്.എസിനെയും ബജ്‌റംഗ്ദളിനെയും നിരോധിക്കുന്നതിനെക്കുറിച്ചുള്ള മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന ചൂട് പിടിക്കുകയാണ്. സംസ്ഥാനത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്റംഗ്ദളിനെ നിരോധിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നായിരുന്നു പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശം. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. ബജ്റംഗ്ദളിനെയോ ആർ.എസ്.എസിനെയോ നിരോധിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചാല്‍ അതിനെ കത്തിച്ച് ചാരമാക്കുമെന്നാണ് നളിന്‍ കട്ടീലിന്റെ ഭീഷണി.
പ്രിയങ്ക് ഖാര്‍ഗെ ആര്‍.എസ്.എസിനെ നിരോധിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.എസ്.എസ് സ്വയംസേവകനാണ്. ഞങ്ങളെല്ലാം ആര്‍.എസ്.എസിെൻറ സ്വയംസേവകരാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, നരസിംഹറാവു എന്നീ സര്‍ക്കാരുകളെല്ലാം ആര്‍.എസ്.എസിന് നിരോധനം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു, പക്ഷേ വിജയിക്കാനായില്ലെന്നും നളിൻ കട്ടീലിൽ പറഞ്ഞു.
ബജ്റംഗ്ദളിനെയും ആര്‍.എസ്.എസിനെയും നിരോധിക്കാന്‍ ശ്രമിച്ചാല്‍, കോണ്‍ഗ്രസ് കത്തി ചാരമാകും. രാജ്യത്തിന്റെ ചരിത്രം അറിയുന്നതാണ് പ്രിയങ്ക് ഖാര്‍ഗെയ്ക്ക് നല്ലത്. പ്രിയങ്ക് ഖാര്‍ഗെ തന്റെ നാവ് ശ്രദ്ധിക്കണമെന്നും നളിന്‍ കുമാര്‍ പറഞ്ഞു. ഏതെങ്കിലും മതപരമോ രാഷ്ട്രീയപരമോ ആയ സംഘടനകള്‍ സംസ്ഥാനത്ത് സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിച്ചാല്‍ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ ഞങ്ങളുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആർ.എസ്.എസായാലും മറ്റേതെങ്കിലും സംഘടന ആയാലും ശരിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും ചിറ്റാപൂര്‍ എം.എൽ.എയുമായ പ്രിയങ്ക് ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചത്.