Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗ്ലാദേശ് എഴുത്തുകാരി...

ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം കൊൽക്കത്തയിൽ മടങ്ങിയെത്തി

text_fields
bookmark_border
ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം കൊൽക്കത്തയിൽ മടങ്ങിയെത്തി
cancel

കൊൽക്കത്ത: ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ 19 വർഷത്തിന് ശേഷം പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനമായ കൊൽക്കത്തയിലേക്ക് തിരികെ എത്തി. രവീന്ദ്ര സദനിലെ സാഹിത്യ പരിപാടിയിൽ പങ്കെടുക്കാനാണ് ഈ മടങ്ങി വരവ്. ചടങ്ങിൽ തസ്ലീമയുടെ ആത്മകഥ പ്രകാശനം ചെയ്യും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാറിന്‍റെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള പരിപാടിയാണ് ശനിയാഴ്ച നടക്കാനിരിക്കുന്നത്. ഇതൊരു സാഹിത്യ സമ്മേളനമായിട്ടാണ് ആസൂത്രണം ചെയ്തിട്ടുള്ളതെങ്കിലും, പശ്ചിമ ബംഗാളിൽ ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്ന് മാസങ്ങൾക്ക് ശേഷവും, ആവിഷ്കാര സ്വാതന്ത്ര്യം, മതേതരത്വം, മതപരമായ വികാരങ്ങളോടുള്ള സർക്കാരിന്‍റെ സമീപനം എന്നിവ സംബന്ധിച്ച പുതിയ ചർച്ചകൾക്കിടയിൽ ഈ പരിപാടിക്ക് രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുണ്ട്.

മതപരമായ സമ്മർദ്ദങ്ങൾക്ക് മുന്നിൽ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ മുൻകാല ഇടതുമുന്നണി, തൃണമൂൽ കോൺഗ്രസ് സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തസ്ലീമയുടെ മടങ്ങിവരവിനെ അനുകൂലിക്കുന്ന നിലപാടാണ് ബി.ജെ.പി. സ്വീകരിച്ചിരിക്കുന്നത്. എന്നാൽ വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനുമാണ് 2007ൽ ഭരണപരമായ തീരുമാനങ്ങൾ എടുത്തതെന്നാണ് അന്നത്തെ ഇടതുസർക്കാരിന്‍റെ നിലപാട്.

2003ൽ 'ദ്വിഖണ്ഡിത' എന്ന തന്‍റെ നോവലിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് തസ്ലീമ നസ്രിന് അന്നത്തെ ഇടതുസര്‍ക്കാർ ആവശ്യപ്പെട്ടതുപ്രകാരം കൊൽക്കത്ത നഗരം വിടേണ്ടി വന്നത്. നോവൽ മുസ്ലീം വികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വലിയ വിവാദങ്ങളുണ്ടായിരുന്നു. പുസ്തകത്തിന്‍റെ പ്രകാശനത്തിന് പിന്നാലെ നഗരത്തിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ പശ്ചിമ ബംഗാളിൽ പുസ്തകത്തിന്‍റെ പ്രചാരണം നിരോധിച്ചു. കുറച്ചുകാലം ആ വിഷയം തണുത്തുറഞ്ഞു കിടന്നു. 2005ൽ കൽക്കട്ട ഹൈക്കോടതി നിരോധനം നീക്കുകയും പുസ്തകം വീണ്ടും പ്രചരിക്കുകയും ചെയ്തു.

2007ൽ തസ്ലിമയുടെ മറ്റൊരു പുസ്തകമായ 'ഷോധ്' തെലുങ്കിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഹൈദരാബാദിൽ നടന്ന വിവർത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടയിൽ തസ്ലീമ നസ്റിനെതിരെ ആക്രമണമുണ്ടായി. ഈ സമയത്ത് തസ്ലീമക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയുണ്ടായി. ചില സംഘടനകൾ അവരെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു. 2007 നവംബറിൽ കൊൽക്കത്തയിൽ നടന്ന പ്രതിഷേധങ്ങൾ അക്രമത്തിലും കല്ലേറിലും കലാശിച്ചതോടെ സ്ഥിതിഗതികൾ വഷളാവുകയും ചെയ്തു.

കൊൽക്കത്തയിലേക്കുള്ള മടങ്ങിവരവ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുന്നതുപോലെയാണ് തോന്നിയതെന്ന് തസ്ലീമ പറഞ്ഞു. "ഞാൻ എന്‍റെ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയതുപോലെയാണ് എനിക്ക് തോന്നുന്നത്. അതിർത്തികളോ മുള്ളുവേലികളോ എന്‍റെ മനസ്സിൽ ബംഗാളിനെ ഒരിക്കലും രണ്ടായി വിഭജിച്ചിട്ടില്ല. ബംഗാളിന്റെ കിഴക്കൻ ഭാഗത്തേക്കുള്ള വാതിലുകൾ എനിക്ക് മുന്നിൽ അടഞ്ഞുകിടക്കുകയാണ്, അതിനാൽ തൽക്കാലത്തേക്ക് ബംഗാളിന്‍റെ ഈ ഭാഗമാണ് എന്‍റെ വീട്," അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KolkataWest BengalTaslima NasrinExiled
News Summary - Bangladeshi writer Taslima Nasrin returns to Kolkata after two decades
Next Story