കുടിശ്ശിക തീർത്തില്ല; വ്യോമപാതയിൽ സ്പൈസ് ജെറ്റിന് വിലക്കേർപ്പടുത്തി ബംഗ്ലാദേശ്
text_fieldsധാക്ക: ഇന്ത്യയുടെ ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റിന് ബംഗ്ലാദേശ് അധികൃതർ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. വിവധയിനങ്ങളിൽ നൽകേണ്ട ഫീസിൽ കുടിശ്ശിക വരുത്തിയതിനെത്തുടർന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ബംഗ്ലാദേശ് നടപടി സ്വീകരിച്ചത്.
ലാൻഡങ് ഫീസ്, പാർക്കിങ് ചാർജുകൾ, നാവിഗേഷൻ ഫീസ് തുടങ്ങിയ ഇനങ്ങളിൽ സ്പൈസ് ജെറ്റ് ബംഗ്ലാദേശ് അധികൃതർക്ക് വലിയ തുക കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇത് അടച്ചുതീർക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ബംഗ്ലാദേശ് വ്യോമപാത ഉപയോഗിക്കുന്നതിൽ നിന്ന് എയർലൈനിനെ തടഞ്ഞത്.
വിലക്ക് നിലവിൽ വന്നതോടെ സ്പൈസ് ജെറ്റിന് ബംഗ്ലാദേശിലൂടെയുള്ള വിമാന സർവീസുകൾ നടത്താനോ മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ബംഗ്ലാദേശ് വ്യോമപാത ഉപയോഗിക്കാനോ സാധിക്കില്ല. ഇത് വിമാനങ്ങളുടെ റൂട്ട് മാറുന്നതിനും യാത്രാ സമയം വർധിക്കുന്നതിനും കാരണമായേക്കാം.
പ്രശ്നം പരിഹരിക്കുന്നതിനായി ബംഗ്ലാദേശ് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചർച്ചകൾ നടത്തിവരികയാണെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. കുടിശ്ശികയുടെ ഒരു ഭാഗം ഇതിനോടകം അടച്ചതായും ബാക്കി തുക ഉടൻ തീർപ്പാക്കുമെന്നും എയർലൈൻ വ്യക്തമാക്കി. വൈകാതെ തന്നെ പ്രശ്നം പരിഹരിക്കുമെന്നും സാധാരണ ഗതിയിലുള്ള സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ കുറച്ച് കാലമായി സ്പൈസ് ജെറ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിവിധ വെണ്ടർമാർക്കും വിമാന പാട്ടക്കാർക്കും പണം നൽകുന്നതിൽ കമ്പനി പ്രയാസം നേരിടുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിദേശ രാജ്യത്തുനിന്നുള്ള നടപടി.
ഇതിനുമുമ്പും സാമ്പത്തിക കുടിശ്ശികയെത്തുടർന്ന് സ്പൈസ് ജെറ്റ് വിവിധ വിമാനത്താവളങ്ങളിൽ സമാനമായ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. എങ്കിലും ഫണ്ട് സമാഹരണത്തിലൂടെയും മറ്റും കമ്പനി പ്രവർത്തനം തുടരാനുള്ള ശ്രമത്തിലാണ്.ബംഗ്ലാദേശ് വ്യോമപാത ഒഴിവാക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ദൂരമുള്ള ബദൽ പാതയിലൂടെ യാത്ര ചെയ്യേണ്ടി വന്നുവെന്നാണ് വിവരം. കൊൽക്കത്തയിൽനിന്ന് ഗുവാഹത്തിയിലേക്കുള്ള ആഭ്യന്തര സർവീസുൾപ്പെടെ ബദൽ പാതയിലൂടെയാണ് ഇന്ന് പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

