ചെന്നൈ: മലയാളികളുൾപ്പെട്ട ലഹിമരുന്ന് കടത്തുകേസിൽ സിനിമമേഖലയുമായുള്ള ബന്ധം തേടുന്ന അന്വേഷണ സംഘം കന്നഡ സിനിമ നടി രാഗിണി ദ്വിവേദിക്ക് നോട്ടീസ് അയച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. നടിയുടെ ഭർത്താവായ ആർ.ടി.ഒ ഓഫീസറോടും ഹാജരാകാൻ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘത്തിന് മുമ്പാകെ തിങ്കളാഴ്ച ഹാജരാകുമെന്ന് നടി ട്വിറ്ററിൽ അറിയിച്ചു.
കന്നഡ സിനിമ മേഖലയെ കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണം മലയാള സിനിമ മേഖലയിലേക്കും നീണ്ടേക്കും. അറസ്റ്റിലായ അനൂപ് മുഹമ്മദിന് മലയാള സിനിമ താരങ്ങളുമായി അടുത്ത ബന്ധമുള്ളതായാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് തെളിയിക്കുന്നത്.
ആഗസ്റ്റ് 22നാണ് ബംഗളൂരുവിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. സീരിയൽ നടി അനിഘ, ബിനീഷ് കോടിയേരിയുടെ സുഹൃത്ത് മുഹമ്മദ് അനൂപ്, റിേജഷ് രവീന്ദ്രൻ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. അനൂപ് മുഹമ്മദുമായി നടനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകനുമായ ബിനീഷ് കോടിയേരിക്ക് അടുത്തബന്ധമുണ്ടെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിേറാസ് കഴിഞ്ഞദിവസം രംഗത്തുവരികയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ബംഗളൂരുവിൽ പിടിക്കപ്പെട്ട ദിവസം നിരവധി തവണ ബിനീഷ് അനൂപിനെ ഫോണിൽ വിളിച്ചെന്നും ഫിറോസ് ആരോപിച്ചിരുന്നു.
എന്നാൽ, അനൂപിനെ വ്യക്തിപരമായി പരിചയമുണ്ടെന്നും മയക്കുമരുന്ന് ഇടപാട് നടത്തുന്ന കാര്യം അറിയില്ലെന്നുമാണ് ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്.
അനൂപിന് ഹോട്ടൽ ആരംഭിക്കാൻ ബിനീഷ് കോടിയേരി അടക്കമുള്ള സുഹൃത്തുക്കൾ സാമ്പത്തിക സഹായം നൽകിയതായി അനൂപ് മൊഴി നൽകിയിട്ടുണ്ട്.