ബംഗളൂരുവിൽ വൻ തീപിടിത്തം: പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന മുന്നൂറിലധികം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു
text_fieldsബംഗളൂരു: രാമമൂർത്തി നഗറിലെ എൻ.ആർ.ഐ ലേഔട്ടിലുള്ള പാർക്കിങ് കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ 300-ലധികം ഇലക്ട്രിക് സ്കൂട്ടറുകൾ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ വൻ നാശനഷ്ടം സംഭവിച്ചെങ്കിലും അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാർക്ക് ദിവസവാടകക്ക് നൽകാനായി അഞ്ഞൂറിലധികം സ്കൂട്ടറുകൾ നിർത്തിയിട്ടിരുന്ന തുറസ്സായ പറമ്പിലാണ് തീപിടിത്തമുണ്ടായത്.
ഡെലിവറി എക്സിക്യൂട്ടീവുകൾ രാവിലെ വാടകക്കെടുക്കുന്ന വാഹനങ്ങൾ ജോലി കഴിഞ്ഞ് രാത്രി തിരികെ ഈ യാർഡിൽ എത്തിക്കുകയാണ് പതിവ്. ഇവക്ക് പുറമെ അറ്റകുറ്റപ്പണികൾക്കായുള്ള സർവീസ് വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്തിരുന്നു. അപകടത്തിൽ കത്തിനശിച്ച ഇലക്ട്രിക് വാഹനങ്ങളിൽ ഭൂരിഭാഗവും നിലവിൽ പ്രവർത്തനക്ഷമമല്ലാത്തവയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പതിവുപോലെ രാത്രി 7 മണിയോടെ യാർഡിന്റെ പ്രധാന കവാടം പൂട്ടി ജീവനക്കാർ മടങ്ങിയിരുന്നു. തുടർന്ന് രാത്രി 8:30-ഓടെ യാർഡിനുള്ളിൽ നിന്ന് വൻതോതിൽ തീ ഉയരുന്നത് കണ്ട പ്രദേശവാസികളാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് ഫയർ ഫോഴ്സുകളുടെ നേതൃത്വത്തിൽ നാലര മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീയണക്കാനായത്. അടുത്തടുത്ത് പാർക്ക് ചെയ്തിരുന്നതിനാൽ ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് തീ വളരെ വേഗത്തിൽ പടരുകയായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പ്രാഥമിക അന്വേഷണ വിവരങ്ങളും പരിശോധിച്ചതിൽ നിന്ന്, ഏതെങ്കിലും ഒരു സ്കൂട്ടറിലെ ബാറ്ററിയുടെ ചോർച്ചയെ തുടർന്നുണ്ടായ സ്പാർക്കാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് സംശയിക്കുന്നു.
ഡൽഹി ആസ്ഥാനമായുള്ള വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹന കമ്പനി. ഹരീഷ് എന്നയാളാണ് നിലവിൽ യാർഡിന്റെ ചുമതല നിർവഹിക്കുന്നത്. സംഭവത്തിൽ രാമമൂർത്തി നഗർ പൊലീസ് സ്വമേധയാ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

