‘മോദികെയർ’ ബംഗാളിനും വേണ്ട
text_fieldsന്യൂഡൽഹി: കേന്ദ്രബജറ്റിലെ ‘മോദികെയർ’ ആരോഗ്യ ഇൻഷുറൻസ് പദ്ധതി തള്ളിപ്പറഞ്ഞ് കൂടുതൽ സംസ്ഥാനങ്ങൾ. സാധാരണക്കാരുടെ ചെലവിൽ ഇൻഷുറൻസ് കമ്പനികൾക്കും സ്വകാര്യആശുപത്രികൾക്കും ലാഭമൂറ്റാനുള്ള നിർദിഷ്ട പദ്ധതിക്കായി സംസ്ഥാന ഖജനാവിൽനിന്ന് 40 ശതമാനം പണം മുടക്കാൻ പറ്റില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി വ്യക്തമാക്കി. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കേരളം അനുകൂലമല്ല. 2019ലെ തെരഞ്ഞെടുപ്പിനുമുമ്പ് പ്രായോഗികതലത്തിൽ രോഗിക്ക് ഗുണം കിട്ടിത്തുടങ്ങാൻ ഇടയില്ലാത്ത പദ്ധതിയുമായി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും സഹകരിക്കാനിടയില്ലെന്നാണ് സൂചന. ഇതോടെ ‘മോദികെയർ’ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിെൻറയും കൂട്ടുസംരംഭമായി മാറുകയാണ്. ബി.ജെ.പി ഭരിക്കുന്നതടക്കം 24 സംസ്ഥാനങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പല രൂപത്തിൽ നടപ്പാക്കുന്നുണ്ടെന്നിരിെക്ക, ഏതെങ്കിലുമൊന്ന് കട്ടപ്പുറത്താകും.
രാജ്യത്തെ 10 കോടി കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതമുള്ള ചികിത്സസഹായം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് ‘മോദികെയർ’എന്ന ലേബലിൽ അവതരിപ്പിക്കുന്ന ദേശീയ ആരോഗ്യപരിരക്ഷപദ്ധതി. ഇതിൽ പകുതി പേരെയെങ്കിലും ആദ്യവർഷം ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരാനാണ് സർക്കാറും നിതി ആയോഗും ചേർന്ന് ശ്രമിക്കുന്നത്. പദ്ധതി അടുത്ത ലോക്സഭതെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണയിനമായി മാറ്റാനാണ് ലക്ഷ്യം. എന്നാൽ, ഇതിന് വ്യക്തമായ രൂപരേഖ ആയിട്ടില്ല. സംസ്ഥാനസർക്കാർ കഷ്ടപ്പെട്ട് സമാഹരിക്കുന്ന പണം പദ്ധതിക്കുവേണ്ടി നീക്കിവെക്കാൻ പറ്റില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇപ്പോൾത്തന്നെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സ്വന്തംനിലക്ക് നടപ്പാക്കുന്ന സംസ്ഥാനങ്ങൾ, കേന്ദ്രത്തിന് മേനിപറയാനുള്ള ഇൗ പദ്ധതിയിൽ കൂടി എന്തിന് പണം മുടക്കണമെന്ന് മമത ചോദിച്ചു. ആദ്യവർഷം വേണ്ടിവരുമെന്ന് പറയുന്ന 6000 കോടി രൂപയിൽ 2000 കോടിയും സംസ്ഥാനങ്ങളാണ് മുടേക്കണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 50 ലക്ഷം പേർക്കായി ആരോഗ്യപരിരക്ഷ പദ്ധതി പശ്ചിമ ബംഗാൾ ഇപ്പോൾത്തന്നെ നടപ്പാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
സ്വകാര്യ ആശുപത്രികൾ മുഖേന നടപ്പാക്കുന്ന സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതി ലോകത്ത് ഒരിടത്തും ഫലപ്രദമായിട്ടില്ലെന്ന് പ്രമുഖ സാമ്പത്തികവിദഗ്ധനായ ഡോ. അരവിന്ദ് മായാറാം വിശദീകരിക്കുന്നു. പൊതുജനാരോഗ്യസൗകര്യങ്ങൾക്ക് പകരംവെക്കാൻ മറ്റൊന്നില്ല. കൂടുതൽ പണം സർക്കാർആശുപത്രികളിലെ സൗകര്യങ്ങൾക്ക് നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റിൽ പ്രഖ്യാപിച്ച പുതിയ പദ്ധതി, പഴയതിെൻറ പുതിയ അവതരണമാണ്. 2016-17 സാമ്പത്തികവർഷം ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി (ആർ.എസ്.ബി.വൈ) പ്രഖ്യാപിച്ചു. ദേശീയ ആരോഗ്യസുരക്ഷപദ്ധതിയായ ആർ.എസ്.എസ്.വൈ പുതുക്കിയതായിരുന്നു ഇത്.
കഴിഞ്ഞ ബജറ്റിൽ അത് മോദികെയർ എന്ന എൻ.എച്ച്.പി.എസായി. ഇതിൽ ഒാരോ കുടുംബത്തിനും ലക്ഷം രൂപയുടെ ഇൻഷുറൻസാണ് വാഗ്ദാനം ചെയ്തത്. അതിനുമുമ്പത്തെ ആർ.എസ്.ബി.വൈയിൽ 30,000 വരെയായിരുന്നു ദുർബല കുടുംബങ്ങൾക്ക് ചികിത്സസഹായവാഗ്ദാനം. അവ പ്രായോഗികതലത്തിൽ ഫലപ്രദമായതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.