ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം: ആറു മാസത്തെ ഇളവിന് കേരളം
text_fieldsബംഗളൂരു: ബന്ദിപ്പൂർ വനത്തിലൂടെയുള്ള ദേശീയപാതയിലെ രാത്രിയാത്ര നിരോധനത്തിൽ ആറു മാസത്തേക്ക് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ ഹരജി നൽകി. പ്രളയദുരിതത്തിലായ കേരളത്തിെൻറ പുനർനിർമാണ പ്രവർത്തനങ്ങൾ സജീവമാക്കാൻ പ്രത്യേക സാഹചര്യം പരിഗണിച്ച് രാത്രിയാത്ര നിരോധനത്തിൽ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട് ദേശീയപാത ആൻഡ് െറയിൽവേ ആക്ഷൻ കമ്മിറ്റി സുപ്രീംകോടതിയിൽ അടിയന്തര ഹരജി നൽകിയിരുന്നു. ഇളവുതേടി സർക്കാറിനോടും ഹരജി സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആറു മാസത്തേക്ക് നിരോധനം നീക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. ഇൗ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിച്ചേക്കും.
486 പേരാണ് കേരളത്തിലെ പ്രളയക്കെടുതിയിൽ മരിച്ചതെന്നും മുെമ്പാന്നുമില്ലാത്തവിധം കേരളം ദുരിതത്തിലകപ്പെട്ടിരിക്കുകയാണെന്നും ഹരജിയിൽ സർക്കാർ ബോധിപ്പിച്ചു. പ്രളയത്താൽ പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിക്കാനും പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ബന്ദിപ്പൂർ പാതയിലെ രാത്രിയാത്ര നിരോധനം നീക്കൽ അത്യാവശ്യമാണ്. പാൽ, പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങൾക്ക് കേരളം കൂടുതലായും അയൽ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാൽ, ആറു മാസത്തേക്ക് കോഴിക്കോട്- കൊല്ലഗൽ ദേശീയപാത 766ലൂടെ മുഴുസമയവും വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
കർണാടക ഹൈകോടതി ഉത്തരവ് പ്രകാരം, 2010 മാർച്ച് ഒമ്പതു മുതലാണ് ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രങ്ങളിലൂടെയുള്ള ദേശീയപാതകളിൽ രാത്രി ഒമ്പതു മുതൽ രാവിലെ ആറുവരെ ഗതാഗതനിരോധനം നിലവിൽവന്നത്. രാത്രിയാത്ര നിരോധനത്തിന് ബദലായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം സമർപ്പിച്ച മേൽപാല ഇടനാഴി പദ്ധതി സംബന്ധിച്ച് കർണാടക സർക്കാർ ഇതുവരെ സുപ്രീംകോടതിയിൽ അഭിപ്രായം അറിയിച്ചിട്ടില്ല. ഇതിനായി ഒരു മാസംകൂടി സമയം അനുവദിക്കണമെന്ന കർണാടക അഭിഭാഷകയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഇൗ കേസ് നവംബറിൽ വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.