ബന്ദിപ്പൂർ വനപാതയിലെ രാത്രിയാത്ര നിരോധനം നീക്കില്ലെന്ന് യെദിയൂരപ്പ
text_fieldsബംഗളൂരു: ദേശീയപാത 766ലെ ബന്ദിപ്പൂർ വനപാതയിലൂടെയുള്ള രാത്രിയാത്ര നിരോധനം നീക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ബന്ദിപ്പൂർ വനപാതയിലൂടെ രാത്രി വാഹനങ്ങൾ അനുവദിക്കരുതെന്ന് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നതെന്നും കോടതി വിധിക്ക് വിരുദ്ധമായി സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ലെന്നും യെദിയൂരപ്പ വ്യക്തമാക്കി.
രാത്രിയാത്ര നിരോധനം തുടരണമെന്നും മുഴുവൻ സമയവും പാത അടക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്നും വ്യക്തമാക്കി കഴിഞ്ഞദിവസം കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണനും പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിട്ടുവീഴ്ചക്കില്ലെന്നാവർത്തിച്ച് യെദിയൂരപ്പ രംഗത്തെത്തിയത്.
രാത്രികാല നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടും മുഴുവൻ സമയവും പാത അടക്കാനുള്ള നീക്കത്തിനെതിരെയും വയനാട്ടിൽ സമരം ശക്തമായതിനിടെയാണ് കർണാടക നിലപാട് കടുപ്പിച്ചിരിക്കുന്നത്. രാത്രിയാത്ര നിരോധനം മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ മേൽപാല ഇടനാഴി നിർമിക്കണമെന്ന നിർദേശത്തെയും അംഗീകരിക്കില്ലെന്നും യെദിയൂരപ്പ പറഞ്ഞു. മേൽപാല ഇടനാഴി നിർമിക്കുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കും.
രാത്രിയാത്ര നിരോധിച്ച കോടതി ഉത്തരവിനെക്കുറിച്ച് രാഹുൽ ഗാന്ധിക്കും അറിവുണ്ടെന്നാണ് താൻ കരുതുന്നതെന്നും നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങൾക്ക് പിന്തുണനൽകിക്കൊണ്ട് വയനാട് എം.പി രാഹുൽ ഗാന്ധി രംഗത്തുവന്നതിനെ പരാമർശിച്ച്് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.