ഹൈകോടതി ഉത്തരവുകൾക്കേറ്റ തിരിച്ചടി
text_fieldsകൊച്ചി: രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടുകളുടെയും ദേശസുരക്ഷയുടെയും മറവിൽ ഇരുട്ടിൽ നിർത്തി ഹൈകോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും പുറപ്പെടുവിച്ച ഉത്തരവുകൾക്കുള്ള തിരിച്ചടിയാണ് മീഡിയ വൺ കേസിൽ സുപ്രീം കോടതിയിൽനിന്നുണ്ടായത്.
രഹസ്യാന്വേഷണ ഏജൻസികളുടെ പേരിൽ കേന്ദ്രം മുദ്രവെച്ച കവറിൽ സമർപ്പിച്ച ‘തെളിവു’കൾ അതേപടി അംഗീകരിച്ച് ഹൈകോടതി ബെഞ്ചുകൾ പുറപ്പെടുവിച്ച ഉത്തരവുകൾക്ക് ന്യായീകരണമില്ലെന്നാണ് സുപ്രീം കോടതി വിമർശിച്ചത്. അതേസമയം, ഹൈകോടതി ബെഞ്ചുകൾ പാടേ തള്ളിയ ഹരജിക്കാരുടെ വാദങ്ങൾ സുപ്രീം കോടതി ഉത്തരവിന്റെ ഭാഗമാവുകയും ചെയ്തു.
ഭരണഘടനപ്രകാരം അനുവദിക്കപ്പെട്ട അവകാശങ്ങളെ ‘മുദ്രവെച്ച കവറിൽ’ നൽകുന്ന ദേശസുരക്ഷാ ഭീഷണിയുടെ മറവിൽ തളച്ചിടാനും നിഷേധിക്കാനുമാവില്ലെന്ന് വ്യക്തമാക്കുന്ന ചരിത്രവിധി കൂടിയാണ് മീഡിയ വൺ കേസിൽ സുപ്രീം കോടതിയിൽനിന്നുണ്ടായത്.
കേബിള് നെറ്റ് വര്ക്ക് ചട്ടലംഘനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് കേന്ദ്ര നടപടിയെന്നും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും മറുപടി കൈപ്പറ്റുകയും ചെയ്ത സാഹചര്യത്തിൽ സ്വാഭാവികനീതി നിഷേധിക്കപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഹൈകോടതിയിൽ കേന്ദ്രസർക്കാറിന്റെ വാദം.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാൽ ഇന്റലിജൻസ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ അറിയിക്കാനാവില്ലെന്നും ദേശ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ സ്വാഭാവിക നീതിയോ ഭരണഘടന അവകാശങ്ങൾക്കോ സ്ഥാനമില്ലെന്നുമുള്ള കേന്ദ്രസർക്കാറിന്റെ വാദങ്ങളാണ് ഹൈകോടതി സിംഗിൾ ബെഞ്ച് മീഡിയ വണിനെതിരായ വിധിക്ക് പരിഗണിച്ചത്.
മാധ്യമ സ്വാതന്ത്ര്യം അനിയന്ത്രിതമല്ലെന്നും ഉപാധികളോടെയുള്ളതാണെന്നുമുള്ള കേന്ദ്ര പരാമർശവും കോടതിവിധിയിൽ പകർത്തി. എന്നാൽ, ഈ പരാമർശങ്ങളെല്ലാം കീഴ്മേൽ മറിക്കുന്ന നിരീക്ഷണങ്ങളാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്.
മുദ്രവെച്ച കവറിലെ കോടതി നടപടിക്രമങ്ങൾ സ്വാഭാവികനീതിയുടെ തത്ത്വങ്ങൾക്ക് എതിരാണെന്ന പരാമർശമാണ് സുപ്രീം കോടതി നടത്തിയത്. കോടതി മുഖേന പ്രശ്ന പരിഹാരത്തിനെത്തുന്ന ഹരജിക്കാരുടെ ഈ അവകാശത്തെ നിഷ്ഫലമാക്കുന്ന നടപടിയാണ് ‘മുദ്രവെച്ച കവറിന് മറവിലെ പ്രക്രിയ’ എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിനും ബാധകമാണെന്നും ദേശ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ സ്വാഭാവിക നീതിക്കോ ഭരണഘടന അവകാശങ്ങൾക്കോ സ്ഥാനമില്ലെന്നും ഹൈകോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ദേശസുരക്ഷയെ മറയാക്കി അറിയാനുള്ള അവകാശത്തെ തടയാനാവില്ലെന്ന ഹരജിക്കാരുടെ വാദത്തിനാണ് സുപ്രീം കോടതിയിൽ പരിഗണന ലഭിച്ചത്.
വ്യക്തിയുടെയോ സമൂഹത്തിന്റെയോ അവകാശങ്ങളെ ഹനിക്കാൻ വെറുതെ രാജ്യസുരക്ഷാ ആരോപണം ഉയർത്തിക്കൊണ്ടുവരാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന് ദേശസുരക്ഷയുടെയും മറ്റും പേരിൽ നിയന്ത്രണമാകാമെങ്കിലും അതിന് നിയമത്തിന്റെ ശക്തമായ പിൻബലമുണ്ടാകണം.
ഇത്തരമൊരു ദേശ സുരക്ഷാ ഭീഷണിയുടെ മറവിൽ രാജ്യസുരക്ഷ സംബന്ധിച്ച രഹസ്യങ്ങൾ എതിർകക്ഷികളോട് പോലും വെളിപ്പെടുത്തേണ്ടതില്ലെന്ന സംരക്ഷണം ലഭിക്കാൻ ഭരണകൂടത്തിന് അർഹതയില്ല.
മാത്രമല്ല, രാജ്യസുരക്ഷയുടെ പേരിൽ വെളിപ്പെടുത്താനാവാത്ത വസ്തുതകളാണോ പരിഗണനയിലുള്ളതെന്ന് പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ട്. നിഷേധിക്കുകയാണെങ്കിൽ അതിന് വ്യക്തമായ കാരണം ചൂണ്ടിക്കാട്ടുകയും വേണം. മീഡിയ വൺ കേസിൽ അതുണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
രാജ്യസുരക്ഷ എന്നതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്താണെന്നും ഇതിന്റെ മറവിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനാവില്ലെന്നുമുള്ള മുൻ ഉത്തരവ് മീഡിയ വൺ കേസിലൂടെ സുപ്രീം കോടതി ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് വിവിധ കേസുകളിൽ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. കേസുമായി ബന്ധപ്പെട്ട വസ്തുതകളും വിവരങ്ങളുമെല്ലാം സർക്കാർ ഹരജിക്കാരനും കൈമാറണമെന്ന് കോടതി ഉത്തരവുകളുണ്ട്.
സർക്കാറിന്റെ പ്രവർത്തനം സുതാര്യവും തുറന്നതുമാകണം. രാജ്യസുരക്ഷയുടെയും മറ്റും പേരിൽ അധികാരദുർവിനിയോഗത്തിലൂടെ ദുരുദ്ദേശ്യപരമായ നടപടികൾ സ്വീകരിക്കുന്നത് അനുവദിക്കാനാവില്ലെന്ന മുൻ സുപ്രീം കോടതി ഉത്തരവുകളെ ഒന്നുകൂടി ബലപ്പെടുത്തുന്നതായി പുതിയ ഉത്തരവ്.
ഹരജിക്കാരായ സ്ഥാപനത്തിന് രാജ്യസുരക്ഷക്ക് ഭീഷണി ഉയർത്തുന്ന ചില അനഭിമത ശക്തികളുമായി ബന്ധമുണ്ടെന്ന സൂചനകളാണ് നൽകുന്നതെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന ഘടകങ്ങളുണ്ടായാൽ ചാനൽ പ്രവർത്തനം തടയാൻ കേന്ദ്രസർക്കാറിന് അധികാരമുണ്ടെന്നും വിലയിരുത്തിയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചത്.
കോടതിക്ക് മുന്നിലെത്തിയ ഫയലുകളിൽനിന്ന് ആരോപണത്തിന്റെ സ്വഭാവവും ആഴവും പരപ്പും സംബന്ധിച്ച പൂർണ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും രാജ്യസുരക്ഷയെയും രാജ്യത്തിന്റെ പൊതുക്രമത്തെയും ബാധിക്കുന്ന ചിലത് ഉണ്ടെന്ന സൂചന നൽകുന്നുവെന്ന പരാമർശമായിരുന്നു ഡിവിഷൻ ബെഞ്ച് നടത്തിയത്.
സിംഗിൾ ബെഞ്ചിന്റേതിൽനിന്ന് വ്യത്യസ്തമായി രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട സംശയ സ്വഭാവത്തിലുള്ളതായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ വിധി. എന്നാൽ, രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തി തീരുമാനമെടുക്കാൻ ന്യായമായ കാരണവും വസ്തുതയും അനിവാര്യമാണെന്ന സുപ്രീം കോടതി പരാമർശം ഹൈകോടതിയുടെ ഈ നിരീക്ഷണത്തിന് തിരിച്ചടിയാണ്.
നിരോധിച്ചിട്ടില്ലാത്ത ഒരു സംഘടനയുമായി ചാനൽ മേധാവികൾക്ക് ബന്ധമുണ്ടെന്ന പേരിൽ രാജ്യസുരക്ഷാ വിഷയം ഉയർത്താനും വസ്തുതകൾ വെളിപ്പെടുത്താതിരിക്കാനുമുള്ള സംരക്ഷണം അവകാശപ്പെടാനും ഭരണകൂടത്തിനാവില്ല.
സർക്കാറിനെ വിമർശിക്കുന്നതിന്റെ പേരിൽ ദേശവിരുദ്ധരായി മുദ്രകുത്താനുമാവില്ല. രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന എല്ലാ രേഖകളും റിപ്പോർട്ടുകളും രഹസ്യ സ്വഭാവത്തിലുള്ളതാണെന്ന വാദം നിലനിൽക്കില്ലെന്ന ശക്തമായ നിരീക്ഷണവും സുപ്രീം കോടതിയിൽനിന്നുണ്ടായി. ഹൈകോടതി ബെഞ്ചുകളുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും പാടെ തള്ളുന്നതാണ് വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.