അയോധ്യയിലെ കർസേവകപുരത്ത് കൊത്തുപണികൾ പകുതി പൂർത്തിയായി
text_fieldsഅയോധ്യ: രാമക്ഷേത്ര നിർമാണത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന രാം ജന്മഭൂമി ന്യാസ്- കർസേവകപുരം പണിശാലയിൽ ഫണ്ട് ക്ഷാമം അനുഭവപ്പെടുന്നതിനാൽ ശിൽപികളടക്കം തൊഴിലാളികൾ ആലസ്യത്തിൽ. പണിശാലയുടെ ചുമതലയുള്ള അന്നു ഭായി സോംപുരയാണ് പണത്തിെൻറ കുറവ് പ്രവൃത്തികളെ ബാധിക്കുന്നതായി വെളിപ്പെടുത്തിയത്. തൊഴിലാളികൾ പലരും പണിശാല വിട്ടുപോയി.
1990 മുതൽ ഇവിടെ ക്ഷേത്രനിർമാണത്തിനുള്ള കരിങ്കൽ തൂണുകൾ ഒരുക്കുന്നുണ്ട്. . കൊത്തുപണികൾ പകുതിയോളം പൂർത്തിയാക്കിവെച്ചിട്ടുണ്ട്. നിർമിക്കാൻ ഉദ്ദേശിക്കുന്ന ക്ഷേത്രത്തിെൻറ മരത്തിൽ തീർത്ത മാതൃക കാര്യശാലയിൽ ചില്ലുകൂട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി സന്ദർശകർ ഇവിടെയെത്തുന്നുണ്ട്.
ക്ഷേത്രനിർമാണം എളുപ്പം നടത്താൻ പറ്റുന്ന വിധത്തിലാണ് ശിലാപാളികളും തൂണുകളും മറ്റും ഒരുക്കിയതെന്നും സോംപുര പറഞ്ഞു. കൊത്തുപണികൾ പകുതി പൂർത്തിയായേതാടെ ആദ്യ നില ഉയർത്താനുള്ള കല്ലുപാളികളും തൂണുകളുമായി. അയോധ്യ ഭൂമിക്കേസിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിധിവന്നാൽ ഉടൻ നിർമാണം തുടങ്ങും -78കാരനായ സോംപുര പറഞ്ഞു.
128 അടി ഉയരവും 268 അടി നീളവും 140 അടി വീതിയുമുള്ള ക്ഷേത്രമാണ് വിഭാവനം ചെയ്തിട്ടുള്ളത്. അടി മുതൽ മുകൾ തട്ടുകൾ വരെ 212 തൂണുകൾ ഉണ്ടാകും. ഒരു നിലയിൽ 106 തൂണുകളുണ്ടാകും. ഒാരോ തൂണിലും 16 ദേവ രൂപങ്ങൾ. ക്ഷേത്രനിർമാണം പൂർത്തിയാവാൻ നാലോ അഞ്ചോ വർഷമെടുക്കും.
തീർഥാടകരിൽനിന്ന് ഇപ്പോൾ പഴയതുപോലെ സംഭാവന കിട്ടുന്നില്ലെന്നും അതുകൊണ്ടുതെന്ന ഇവിടെ ജോലിചെയ്തിരുന്ന കരകൗശല വിദഗ്ധരുടെ എണ്ണം കുറഞ്ഞുവരുകയാണെന്നും സോംപുര പറഞ്ഞു. രണ്ടോ മൂന്നോ പേരാണ് ഇപ്പോഴുള്ളത്. കുറേ പേർ മറ്റിടങ്ങളിൽ ജോലിതേടി പോയി. 1990ൽ ഇവിടെ 150 വിദഗ്ധ തൊഴിലാളികളുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു.
ഭരണഘടന വഴിയോ നിയമനിർമാണത്തിലൂെടയോ ക്ഷേത്രനിർമാണം എത്രയും വേഗം നടത്താനാവുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഉത്തർപ്രദേശ് വക്താവ് ശരത് ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.