അയോധ്യ വിധിയിൽ പ്രശംസയേറ്റുവാങ്ങി ജ. അബ്ദുൽ നസീർ പടിയിറങ്ങി
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്ത പ്രമാദമായ അയോധ്യ വിധി പുറപ്പെടുവിച്ച ബെഞ്ചിലെ ജസ്റ്റിസ് അബ്ദുൽ നസീർ സുപ്രീംകോടതിയുടെ പടിയിറങ്ങി. ‘ധർമേ സർവം പ്രതിഷ്ഠിതം; തസ്മദ് ധർമം പരമം വദന്തി’(ലോകത്ത് എല്ലാം സ്ഥാപിതമായത് ധർമത്തിലാണ്- അതിനാൽ പരമമായത് ധർമമാണ്)’ എന്ന ശ്ലോകം ചൊല്ലിയായിരുന്നു ജസ്റ്റിസ് നസീറിന്റെ പടിയിറക്കം.
നോട്ടുനിരോധന കേസിലും ഉന്നതപദവികളിലിരിക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യ കേസിലും അഞ്ചംഗ ഭഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകി കേന്ദ്ര സർക്കാർ നീക്കം ശരി വെച്ചു വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് നസീറിന്റെ പടിയിറക്കം. മുസ്‍ലിമായിരിക്കെ അഞ്ചംഗ ബെഞ്ചിലെ മറ്റു ജഡ്ജിമാർക്കൊപ്പം നിന്ന് രാമക്ഷേത്രത്തിന് അനുകൂല വിധി പുറപ്പെടുവിച്ചതിന് ജസ്റ്റിസ് നസീറിനെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും സുപ്രീംകോടതിയുടെ ബാർ അസോസിയേഷനും മുക്തകണ്ഠം പ്രശംസിച്ചു.
എന്തൊരു മഹാനായ നീതിമാൻ ആണ് ജസ്റ്റിസ് നസീർ എന്ന് അയോധ്യ കേസിലുടെയാണ് താൻ കണ്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പ്രശംസിച്ചു. ജ. നസീറിന് മുന്നിൽ വാദിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടില്ലെങ്കിലും അയോധ്യ കേസിൽ അദ്ദേഹത്തിനൊപ്പമിരിക്കാൻ അവസരം കിട്ടി. ശരിക്കും തെറ്റിനുമിടയിൽന്യൂട്രലാകാതെ ശരിയുടെ പക്ഷത്ത് നിന്നയാളാണ് അദ്ദേഹമെന്നും ചീഫ് ജസ്റ്റിസ് തുടർന്നു.
രാമക്ഷേത്ര വിധി പറഞ്ഞ ജസ്റ്റിസ് നസീർ മതേതരത്വത്തിന്റെ ശരിയായ പരകായപ്രവേശമാണ് എന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ്ങ് പുകഴ്ത്തി. അയോധ്യ വിധിയിൽ പ്രതീക്ഷകൾ തെറ്റിച്ച് ഭൂരിപക്ഷ ജഡ്ജിമാർക്കൊപ്പം നിന്ന് ശരിയായ ഇന്ത്യൻ ആണ് താനെന്ന് ജസ്റ്റിസ് നസീർ കാണിച്ചു. അയോധ്യ വിധി പുറപ്പെടുവിക്കുന്ന വേളയിൽ സുപ്രീംകോടതിയിലെ ഏക മുസ്‍ലിം ജഡ്്ജിയാണ് അദ്ദേഹം. ഭൂരിപക്ഷ വിധിയോട് യോജിച്ചോ വിയോജിച്ചോ ജസ്റ്റിസ് നസീർ വേറിട്ട വിധി എഴുതുമെന്നാണ് കരുതിയത്. എന്നാൽ രാജ്യത്ത് മതേതരത്വത്തിന്റെ ശരിയായ പരകായ പ്രവേശമായിരുന്നു അദ്ദേഹം. വിധി എഴുതിയത് ആരാണെന്ന് വ്യക്തമാക്കാത്ത വിധി പ്രസ്താവത്തോട് അദ്ദേഹം യോജിച്ചു. അയോധ്യ വിധിയിലൂടെ പ്രഥമം രാജ്യമാണെന്നും ജഡ്ജിയെന്ന നിലയിൽ അദ്ദേഹം രണ്ടാമതും വ്യക്തിയെന്ന നിലയിൽ മൂന്നാമതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.