ഓട്ടോ എൽ.പി.ജി പ്രതിസന്ധി: താൽക്കാലികമായി പെട്രോളിലേക്ക് മാറാൻ ഡ്രൈവർമാർക്ക് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം
text_fieldsകേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
ബെംഗളൂരു: രാജ്യത്ത് നിലനിൽക്കുന്ന ഓട്ടോ എൽ.പി.ജി ക്ഷാമത്തിന് പരിഹാരമായി ഓട്ടോറിക്ഷാ ഡ്രൈവർമാർ താൽക്കാലികമായി പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. പെട്രോൾ എപ്പോഴും ലഭ്യമാണെന്നും എൽ.പി.ജി ലഭ്യതയിൽ ആഗോളതലത്തിൽ തന്നെ കുറവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദാവൺഗരെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ വിതരണക്കാർ എൽ.പി.ജി വില കിലോക്ക് 110 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിൽ ഇതിന് 89 രൂപ മാത്രമാണ് ഈടാക്കുന്നത്. രാജ്യത്ത് ആവശ്യമായ എൽ.പി.ജിയുടെ 60 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി 40 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. കർണാടകയിലെ 372 വിതരണ കേന്ദ്രങ്ങളിൽ 72 എണ്ണം മാത്രമാണ് സർക്കാർ നിയന്ത്രണത്തിലുള്ളത്. ബാക്കി 300 എണ്ണവും സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
'ആഗോളതലത്തിൽ തന്നെ ഓട്ടോ എൽ.പി.ജി സ്രോതസ്സുകൾ പരിമിതമാണ്. അതുകൊണ്ടാണ് സർക്കാർ കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഇപ്പോൾ 70 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. ഇതൊരു ആഗോള പ്രതിസന്ധിയാണെന്നും ഇതിനെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്നും' മന്ത്രി കൂട്ടിച്ചേർത്തു.
ഓട്ടോ എൽ.പി.ജി ക്ഷാമത്തെ തുടർന്ന് ഇന്ധനം നിറക്കാൻ സാധിക്കാതെ മണിക്കൂറുകൾ നീണ്ട വരിയിൽ നിൽക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ ഇത്തരത്തിലുള്ള പുതിയ നിർദേശം. ബംഗളൂരുവിലെ 160ൽ അധികം പമ്പുകളിൽ 30ലധികം എണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. പ്രവർത്തിക്കുന്ന പമ്പുകളിൽ വാതകം നിറക്കാൻ മണിക്കൂറുകളോളം കാത്തിരിക്കണമെന്നും പലപ്പോഴും കൃത്യമായ ഷെഡ്യൂളുകളിലല്ല പമ്പുകളുടെ പ്രവർത്തനമെന്നും ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നു.
എന്നാൽ രാജ്യത്ത് ഏകദേശം 70 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ കരുതലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എണ്ണ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും അതിനാൽ ഇന്ധനക്ഷാമത്തെക്കുറിച്ച് ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. മുൻ കോൺഗ്രസ് സർക്കാരുകളുടെ കാലത്തെ ഇന്ധന പ്രതിസന്ധികളെ പരാമർശിച്ച മന്ത്രി, നിലവിലെ സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

