രാജസ്ഥാനിൽ അട്ടിമറി ശ്രമമെന്ന് കോൺഗ്രസ്; എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി
text_fieldsജയ്പൂർ: രാജസ്ഥാൻ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കോൺഗ്രസ്. ഇതേതുടർന്ന് മുഴുവൻ കോൺഗ്രസ് എം.എൽ.എമാരെയും ഡൽഹി-ജയ്പൂർ ദേശീയപാതയിലെ ശിവ് വിലാസ് റിസോർട്ടിലേക്ക് മാറ്റിയതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഇവിടെ ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. നേരത്തെ, കർണാടകയിലും മധ്യപ്രദേശിലും കോൺഗ്രസ് സർക്കാറിനെ അട്ടിമറിച്ച് ബി.ജെ.പി ഭരണം കൈക്കലാക്കിയിരുന്നു. രാജസ്ഥാനിൽ ഇത് ആവർത്തിക്കാതിരിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് കോൺഗ്രസ് നേതൃത്വം നടത്തുന്നത്.
സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാൻ നിയമസഭയിലെ ചീഫ് വിപ്പ് മഹേഷ് സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോക്ക് കത്ത് നൽകിയിരുന്നു. കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് മാതൃകയിൽ രാജസ്ഥാനിലും സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം തുടങ്ങിയെന്നാണ് കോൺഗ്രസ് ആരോപണം.
ബി.ജെ.പിയുടെ പേര് പരാമർശിക്കാതെയാണ് കത്ത് നൽകിയിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും മഹേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 19ന് സംസ്ഥാനത്ത് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അട്ടിമറി ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്.
നിയമസഭയിലെ അംഗസംഖ്യവെച്ച് രാജ്യസഭയിലേക്ക് രണ്ട് അംഗങ്ങളെ കോൺഗ്രസിനും ഒരു അംഗത്തെ ബി.ജെ.പിക്കും വിജയിപ്പിക്കാം. ഒരു സീറ്റുകൂടി അധികം നേടാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി ഇപ്പോൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.