വിശ്വാസ്യത നഷ്ടപ്പെട്ട് ഭക്ഷ്യ വിപണി: കുട്ടികൾക്ക് കൊടുക്കുന്നതുൾപ്പെടെ അന്താരാഷ്ട്ര ബ്രാൻഡുകളുടെ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ
text_fieldsന്യൂഡൽഹി: പ്രമുഖ ബ്രാന്‍റുകളുടെയുൾപ്പെടെ കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വീണ്ടും വിൽക്കാൻ ശ്രമിച്ച സംഘത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഓഖ്ലയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. അന്താരാഷ്ട്ര ബ്രാന്‍റുകളുടെയുൾപ്പെടെ 20 ലക്ഷം രൂപ വിലമതിക്കുന്ന ഭക്ഷണ സാധനങ്ങൾ പൊലീസ് കണ്ടെടുത്തു.
സ്ഥലത്ത് ബാലവേല ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ലഭിച്ച പ്രത്യേക രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന ആരംഭിച്ചത്. എന്നാൽ പരിശോധനയിൽ പ്രായപൂർത്തിയാകാത്തവരെ ആരെയും കണ്ടെത്തിയിട്ടില്ല. മറിച്ച് ഭക്ഷ്യ ഉത്പന്നങ്ങളുടെ എക്സ്പയറി ഡേറ്റ് മാറ്റി വിൽപന നടത്തുന്ന സംഘത്തെയാണ് പിടികൂടിയത്.
മാഗി, ഹോർലിക്സ്, ബോൺവിറ്റ ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ ഫാക്ടറിയിൽ നിന്നും കണ്ടെത്തി. സംഭവത്തിൽ ഫാക്ടറി ഉടമയുൾപ്പെടെ 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാലാവധി കഴിഞ്ഞതോ കേടുവന്നതോ ആയ സാധനങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടി രഹസ്യ കേന്ദ്രത്തിലെത്തിച്ച് കെമിക്കൽ തിന്നറുകൾ ഉപയോഗിച്ച് എക്സ്പയറി ഡേറ്റ് മാറ്റി വ്യാജ തിയതി അച്ചടിക്കുകയായിരുന്നു.
കുട്ടികൾ ഉപയോഗിക്കുന്ന ഹോർലിക്സ്, മാഗി പോലുള്ള സാധനങ്ങൾ പിടിച്ചെടുത്തത് വലിയ ആശങ്കക്ക് വഴിവെച്ചിരിക്കുകയാണ്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ കൂടുതൽ പരിശോധനക്ക് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് അയച്ചിട്ടുണ്ട്. നിലവിൽ പിടിച്ചെടുത്ത 7 പേരെ കൂടാതെ റാക്കറ്റിൽ ഇനിയും ആളുകളുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

