അതിക്രമം വയോജനങ്ങളോടു വേണ്ട; നിയമം പരിഷ്കരിക്കുന്നു
text_fieldsന്യൂഡൽഹി: വയോജന സംരക്ഷണ-പരിപാലന നിയമ ഭേദഗതി ബിൽ ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. മാതാപിതാക്കളെയും വയോധികരേയും മക്കളും ബന്ധുക്കളും സംരക്ഷിക്കാതിരിക്കുകയോ വാക്കാലോ ശാരീരികമായോ ഉപദ്രവിച്ചാലോ ആറു മാസം തടവോ, 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടു ശിക്ഷയും ഒരുമിച്ചോ ഉറപ്പുവരുത്തുന്നതാണ് ഭേദഗതി ബിൽ. മുതിര്‍ന്നവര്‍ക്ക് ഉയർന്ന ജീവനാംശം ഉറപ്പുവരുത്തുന്നതിനും വൃദ്ധസദനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നതിനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
രക്ഷിതാക്കളെയും വയോധികരെയും സാമ്പത്തികമായും മാനസികമായും ശാരീരികവും വാക്കാലുമുള്ള ഉപദ്രവത്തിൽ നിന്നും അവഗണനയിൽനിന്നും സുരക്ഷ ഉറപ്പുവരുത്തുന്നതും സംരക്ഷിക്കുന്നതുമാണ് ബില്ലെന്ന് ലോക്സഭയിൽ സാമൂഹികനീതി ഉന്നമന മന്ത്രി തവർചന്ദ് ഗെഹ്ലോട്ട് പറഞ്ഞു. ബില്ലിലെ പുതിയ വ്യവസ്ഥ അനുസരിച്ച് രക്ഷിതാക്കള്‍ക്ക് അവകാശപ്പെടാവുന്ന ജീവനാംശം 10,000 രൂപ എന്ന പരിധി നീക്കി. ജീവനാംശം നല്കുന്നതില് വീഴ്ച വരുത്തിയാല്‍ ഒരു മാസം തടവോ അല്ലെങ്കില്‍ ജീവനാംശം നല്കുന്നതു വരെ തടവ് ശിക്ഷയോ ലഭിക്കും.
ജീവനാംശം എന്നത് മാതാപിതാക്കളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, സുരക്ഷ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ്. മാതാപിതാക്കളെയും മുതിര്‍ന്ന പൗരന്മാരെയും മര്‍ദിക്കുന്നതും മാനസിക വ്യഥയിലാക്കുന്നതും കുറ്റകരമാണ്. ഇത്തരത്തില്‍ ശിക്ഷാര്ഹരാകുന്നവരില് മക്കള്‍ക്ക് പുറമേ ദത്തെടുത്ത മകളുടെ ഭര്‍ത്താവ്, മകെൻറ ഭാര്യ, പേരക്കുട്ടികള്‍ എന്നിവരും ഉള്‍പ്പെടും. 80 വയസ്സിനു മുകളിലുള്ളവര്‍ പരാതി നല്കിയാല് 60 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണം.
വയോജനങ്ങളുടെ ക്ഷേമത്തിന് പൊലീസ് സ്റ്റേഷനുകളിൽ സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത നോഡല്‍ ഓഫിസറും ജില്ലകളിൽ പ്രത്യേക പൊലീസ് യൂനിറ്റും ഉണ്ടായിരിക്കണം. പരാതികളിൽ തീര്പ്പുകളുണ്ടാകുന്നു എന്നുറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ഓഫിസറെ ചുമതലപ്പെടുത്തണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേകം കിടക്കകള്‍ വേണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.