രാഷ്ട്രീയ പ്രത്യാഘാതങ്ങളുടെ ഉദ്വേഗമുനയിൽ രാജ്യം
text_fieldsന്യൂഡൽഹി: അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകൾ ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളറിയാനുള്ള ഉദ്വേഗമുനയിൽ രാജ്യം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പശ്ചിമ ബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും സൃഷ്ടിക്കുന്ന രാഷ്ട്രീയ അനുരണനങ്ങളെന്തായിരിക്കുമെന്നതാണ് അഞ്ച് നിയമസഭകളിൽ ഇക്കുറി ഏവരും ഉറ്റുനോക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മമതാ ബാനർജിയും തമ്മിലുള്ള നേർക്കുനേർ യുദ്ധമായി മാറിയ പശ്ചിമബംഗാളിൽ കേന്ദ്ര സർക്കാറിന്റെയും ഏജൻസികളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും ശക്തമായ പിന്തുണയോടെയെങ്കിലും ബി.ജെ.പി ഇത്തവണ ഭരണം പിടിക്കുമോ എന്നതുതന്നെയാണ് അതിൽ പ്രധാനം. രാജ്യത്തെ അവസാനത്തെ ഇടതുപക്ഷ സർക്കാർകൂടി ഈ തെരഞ്ഞെടുപ്പോടെ നിലംപൊത്തുമോ എന്നതാണ് ബി.ജെ.പി നിയമസഭയിലേക്ക് വീണ്ടുമെത്തുമോ എന്നതിനൊപ്പം കേരളത്തെ ദേശീയ ചർച്ചയിലേക്ക് കൊണ്ടുവരുന്നത്. തമിഴ്നാട്ടിൽ നടൻ വിജയ് നടത്തുന്ന ബദൽ രാഷ്ട്രീയ പരീക്ഷണം പരിക്കേൽപിക്കുന്നത് ആർക്കെന്ന ചോദ്യത്തിനുത്തരം തമിഴ്നാട് ഇന്നു നൽകും.
കേരളത്തിൽ അര ഡസൻ സീറ്റുകളെങ്കിലും നേടണമെന്ന സ്വപ്നസാക്ഷാൽക്കരത്തേക്കാൾ കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവി തകർക്കാൻ സി.പി.എമ്മിന് തുടർഭരണം ലഭിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ദേശീയതലത്തിൽ ബി.ജെ.പി. മമത ബാനർജി, എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ എന്നീ പ്രതിപക്ഷത്തെ അതികായന്മാരുടെയും വടക്കുകിഴക്കൻ ഇന്ത്യയുെട അമിത് ഷാ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമന്ത ബിശ്വശർമയുടെയും രാഷ്ട്രീയ ഭാവികൂടി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്.
നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 823 സീറ്റുകളിലേക്കാണ് ഏപ്രിൽ 9 മുതൽ ഏപ്രിൽ 29 വരെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 9ന് കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ട വോട്ടെടുപ്പായിരുന്നുവെങ്കിൽ തമിഴ്നാട്ടിൽ ബംഗാളിലെ ആദ്യഘട്ടത്തിനൊപ്പം ഏപ്രിൽ 23നായിരുന്നു. ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നും നടന്നു.
എസ്.ഐ.ആറിലൂടെ ദശലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ടുചെയ്യാൻ കഴിയാതിരുന്ന പശ്ചിമ ബംഗാളിൽ കേന്ദ്ര സേനയുടെ റെക്കോഡ് വിന്യാസത്തിനിടയിലും തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ജീവന്മരണ പോരാട്ടമാണ്. മുഖ്യമന്ത്രി നേരിട്ട് സ്ട്രോങ് റൂമുകളിൽ പോയതടക്കമുള്ള നാടകീയ രംഗങ്ങൾക്കിടയിൽ ഫാൽട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി റീ പോളിങ് പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ കഴിഞ്ഞ ദിവസം റീപോളിങ് പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

