നിലമ്പൂരിനൊപ്പം ഇന്ന് വോട്ടെണ്ണുന്നത് നാല് മണ്ഡലങ്ങളിൽ; രണ്ടിടത്ത് ബി.ജെ.പി മുന്നിൽ, ബംഗാളിൽ തൃണമൂലും പഞ്ചാബിൽ ആം ആദ്മിയും മുന്നിൽ
text_fieldsപശ്ചിമ ബംഗാൾ കാളിഗഞ്ചിലെ തൃണമൂൽ സ്ഥാനാർഥി അലിഫ അഹമ്മദും കോൺഗ്രസ് സ്ഥാനാർഥി കബിലുദ്ദീൻ ഷേഖും
ന്യൂഡൽഹി: നിലമ്പൂരിനൊപ്പം ഇന്ന് വോട്ടെണ്ണൽ നടക്കുന്നത് രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിൽ കൂടി. പശ്ചിമ ബംഗാളിലെ കാളിഗഞ്ച്, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ഗുജറാത്തിലെ കാഡി, വിസവദർ എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
തൃണമൂൽ കോൺഗ്രസ് എം.എൽ.എ നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് പശ്ചിമ ബംഗാളിലെ കാളിഗഞ്ചിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ തൃണമൂൽ - ബി.ജെ.പി - കോൺഗ്രസ് ത്രികോണ മത്സരമാണ്. ഇടത് പിന്തുണ കോൺഗ്രസിനാണ്. തൃണമൂൽ സ്ഥാനാർഥി അലിഫ അഹമ്മദാണ് കാളിഗഞ്ചിൽ ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ ആശിഷ് ഘോഷ് ആണ് രണ്ടാമത്.
ആം ആദ്മി എം.എൽ.എ ഗുർപ്രീത് ബാസി ഗോഗി അന്തരിച്ചതിനെത്തുടർന്നാണ് പഞ്ചാബിലെ ലുധിയാന വെസ്റ്റിൽ തെരഞ്ഞെടുപ്പ്. ആം ആദ്മിയുടെ സഞ്ജീവ് അറോറയാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ ജീവൻ ഗുപ്തയാണ് രണ്ടാമത്.
ബി.ജെ.പി എം.എൽ.എ കർസൻഭായ് സോളങ്കിയുടെ മരണത്തെത്തുടർന്നാണ് ഗുജറാത്തിലെ കാഡിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാർഥി രാജേന്ദ്രകുമാർ ധനേശ്വറാണ് മുന്നിൽ. കോൺഗ്രസാണ് രണ്ടാമത്.
വിസവദറിൽ എ.എ.പി എം.എൽ.എ ഭൂപേന്ദ്ര ഭയാനിയുടെ രാജിയെത്തുടർന്നുമാണ് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെ കിരിത് പട്ടേലാണ് ഇവിടെ മുന്നിൽ. ആം ആദ്മിയുടെ ഇട്ടാലിയ ഗോപാലാണ് രണ്ടാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

