അസം: മാനഭംഗപ്പെടുത്താൻ ശ്രമിച്ച 71കാരനായ പിതാവിനെ മകൾ വെട്ടിക്കൊന്ന് വീടിനു പിന്നിൽ കുഴിച്ചു മൂടി. അസമിലെ ബിസ്വന്ത് ജില്ലയിൽ കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. പിതാവിന്റെ മൃതദേഹം പൊലീസ് ചൊവ്വാഴ്ച വീടിനു പിന്നിലെ മുറ്റത്തെ 15 അടി താഴ്ചയിൽ നിന്ന് കണ്ടെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് 25കാരിയായ മകളെയും നാലു കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ കൊലക്കുറ്റത്തിനും മാതാവിെനതിരെ തെളിവ് മറച്ചുവെച്ചതിനും പൊലീസ് കേസെടുത്തു. ഗൃഹനാഥനെ കാണാതായതായി കുടുംബം പരാതി നൽകിയതോടെയാണ് സംഭവം വെളിച്ചത്തായത്. വിശദമായ അന്വേഷണത്തിൽ ഇവർ വീടിനു പിന്നിൽ കുഴിയെടുത്തതായി മനസിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
പിതാവ് രാത്രി 11 മണിയോടെ തന്നെ ബലാത്സംഗം ചെയ്യാനൊരുങ്ങിയെന്നും പ്രതിരോധിച്ചപ്പോൾ അദ്ദേഹം ഒരു മഴു വലിച്ചെടുത്ത് ആക്രമിക്കാനൊരുങ്ങിയെന്നുമാണ് യുവതി പൊലീസിനു നൽകിയ മൊഴി. പിതാവിനെ തള്ളി മാറ്റിയ യുവതി അതേ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മാതാവും മൂത്ത സഹോദരനുമാണ് മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.