മോദിയുടെ 'പ്രവചനം' കൃത്യമായി, അസമിൽ തെരഞ്ഞെടുപ്പ് മാർച്ചിൽ തന്നെ
text_fieldsരാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ഉറ്റുനോക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പ്രഖ്യാപനമാണ്. അസമിൽ തെരഞ്ഞെടുപ്പ് മാർച്ചിൽ ഉണ്ടായേക്കുമെന്നായിരുന്നു മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. മോദിയുടെ പ്രവചനം ശരിവച്ചുകൊണ്ട് മാർച്ചിൽ തന്നെയാണ് അസമിൽ ഇലക്ഷൻ ആരംഭിക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടം മാർച്ച് 27നും, രണ്ടും മൂന്നുംഘട്ടങ്ങൾ ഏപ്രിൽ ഒന്ന്, ആറ് തീയതികളിലും നടക്കും.
മോദി പറഞ്ഞത്
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ മൂന്ന് സന്ദർശനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലേക്ക് നടത്തിയത്. ഈ മാസം 22ന് നടത്തിയ സന്ദർശനത്തിലാണ് അസമിലെ തെരഞ്ഞെടുപ്പ് തീയതിയെപറ്റി മോദി സൂചന നൽകിയത്. മാർച്ചിൽ സംസ്ഥാനത്ത് ഇലക്ഷൻ ഉണ്ടാകുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ഇലക്ഷൻ കമീഷൻ പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ പ്രധാനമന്ത്രി തെരെഞ്ഞടുപ്പ് തീയതി 'പ്രവചിച്ചതിൽ' അന്നുതന്നെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു. അസം സന്ദർശനത്തിൽ 3,000 കോടിയിലധികം തുകയുടെ അഞ്ച് പദ്ധതികൾ മോദി പ്രഖ്യാപിച്ചിരുന്നു.
ധേമാജിയിലെ എഞ്ചിനീയറിങ് കോളജ് അനാച്ഛാദനം ചെയ്ത അദ്ദേഹം ഗുവാഹത്തിക്ക് സമീപമുള്ള സുവാൽകുച്ചി പട്ടണത്തിൽ മെറ്റാരു കോളജിന് തറക്കല്ലിടുകയും ചെയ്തു. 'ഇലക്ഷൻ കമീഷൻ 2016 ലെ തെരഞ്ഞെടുപ്പ് അസമിൽ പ്രഖ്യാപിച്ചത് മാർച്ച് ആദ്യമായിരുന്നു. ഇപ്രാവശ്യവും മാർച്ച് ആദ്യംതന്നെ തെരെഞ്ഞടുപ്പ് നടക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്' -മോദി പരിപാടികളിലൊന്നിൽ പറഞ്ഞു. മാർച്ച് ആദ്യമെന്നത് മാർച്ച് അവസാനത്തിലേക്ക് മാറി എന്നതൊഴിച്ചാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൃത്യമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.