പൗരത്വം കിട്ടിയവരും ആത്മഹത്യ മുനമ്പിൽ
text_fieldsഇന്ത്യയിൽ ജനിച്ചു വളർന്നതിെൻറ എല്ലാ രേഖകളും കൈയിലുണ്ടെങ്കിലും ഒരു സാധാരണ മനുഷ്യന് ദേശീയ പൗരത്വ പട്ടികയിൽ പേരുവരാൻ എന്തു ചെലവ് വരും? അസമിലെ കാമരൂപ് ജില്ലയിലെ മൊയ്മറി ഗ്രാമത്തിലുള്ള പരമ ദരിദ്രരായ 3000ലേറെ പേർ പറയുന്നത് ചുരുങ്ങിയത് 50,000 രൂപയെങ്കിലും വേണ്ടിവരുമെന്നാണ്. ഒരുദിവസം 300 രൂപ കൂലിക്ക് തൊഴിലെടുത്ത് ജീവിക്കുന്നവരാണ് ഗ്രാമത്തിലെ മഹാഭൂരിഭാഗവും.
അന്തിമ പൗരത്വ പട്ടിക ഇറങ്ങിയപ്പോൾ അമീർ ഹസന് തെൻറയും ഭാര്യയുടെയും പേരു വന്നിട്ടും നാലു മക്കളുടെയും പേരു വരാത്ത ആവലാതിയായിരുന്നു. മുൻഗാമികെളല്ലാം അസമിൽ ജീവിച്ചതിെൻറ 1932ലെ ആധാരം മുതൽ 1971ലെ സെൻസസ് വരെയുള്ള രേഖകളും മക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റും ആധാർ കാർഡും എല്ലാം സമർപ്പിച്ചിട്ടും ഈ നാലുപേർ അമീറിെൻറ മക്കളാണെന്നും ഇന്ത്യൻ പൗരന്മാരാണെന്നും എൻ.ആർ.സി സമ്മതിച്ചിട്ടില്ല. ഇതെങ്ങനെ പരിഹരിക്കുമെന്ന ആശങ്ക അലട്ടുന്നതിനിടയിൽ പൗരത്വത്തിെൻറ ഹിയറിങ്ങിന് പോകാൻ വണ്ടി വിളിക്കാൻ വാങ്ങിയ പണത്തിെൻറ പലിശ ചോദിച്ച് വട്ടിക്കാരൻ വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു. വളർത്തിയ പശുവിനെ 21000 രൂപക്ക് വിറ്റാണ് മക്കളുടെ പൗരത്വം തെളിയിക്കാൻ ഹിയറിങ്ങിന് വണ്ടി വിളിച്ച് പോയത്.
350 കിലോമീറ്റർ അകലെ നടന്ന ഹിയറിങ്ങിൽ രേഖകളെല്ലാം സമർപ്പിച്ച് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ട് തിരിച്ചു പോന്നത് ആഗസ്റ്റ് 31ന് അന്തിമ പൗരത്വ പട്ടികയിൽ മക്കളുടെ പേരുണ്ടാകുമെന്ന ശുഭാപ്തിയിലാണ്. പട്ടികയിറങ്ങാൻ ദിവസങ്ങൾമാത്രം ബാക്കി നിൽക്കെ ആയിരത്തോളം പേർക്ക് പൗരത്വം തെളിയിക്കാൻ പിറ്റേന്ന് രാവിലെ 425 കിലോമീറ്റർ അകലെ ഗൊലാഘട്ടിലെ കേന്ദ്രത്തിലെത്തണമെന്ന വാർത്തയെത്തി. ആരോ കൊടുത്ത പരാതിയുണ്ടെന്നതായിരുന്നു കാരണം പറഞ്ഞത്. രാത്രി വാഹനം വിളിച്ചു പോകാൻ വട്ടിപ്പലിശക്കാരെ ആശ്രയിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. 30,000 രൂപ അഞ്ച് ശതമാനം കൂട്ടുപലിശക്കാണ് വാങ്ങിയത്. കടം വാങ്ങി പലിശയിലേക്ക് ഈ മാസം ചെറിയൊരു അടവ് അടച്ചു. നിവൃത്തിയില്ലാതായാൽ പിന്നെ മരണം തന്നെയാണ് മുന്നിലുള്ള വഴിയെന്ന് കൂടി അമീർ പറഞ്ഞപ്പോൾ ചുറ്റിലുള്ള മനുഷ്യരെല്ലാം അത് ശരിവെക്കുന്നു. മുസ്ലിംകൾ മാത്രമുള്ള ഈ ഗ്രാമത്തിലെ 300 പേരെങ്കിലും പട്ടികക്ക് പുറത്താണ്. ചുറ്റിലുമുള്ള 12 മുസ്ലിം ഗ്രാമങ്ങളുടേതും സമാന സ്ഥിതി. പുറത്തായവരുടെ എണ്ണം ശേഖരിച്ചു കൊണ്ടിരിക്കുകയാണ് സന്നദ്ധ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.